ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ പദവിയിൽ നിന്ന് മാറ്റുന്നതിനായി ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി അടുത്ത മാസം നിയമസഭാ സമ്മേളനം ചേരും. ഡിസംബർ 5 മുതൽ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ. നിയമ സർവകലാശാലകൾ ഒഴികെ സംസ്ഥാനത്തെ 15 സർവ്വകലാശാലകളുടേയും ചാൻസലർ നിലവിൽ ഗവർണറാണ്. ഓരോ സർവകലാശാലകളുടേയും നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ പ്രത്യേകം പ്രത്യേകം ബിൽ അവതരിപ്പിക്കാനാണ് ശ്രമം. ഗവർണർക്ക് പകരം വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെ ചാൻസലർ സ്ഥാനത്തേക്ക് പരിഗണിക്കും.
പ്രതിപക്ഷ പിന്തുണയോടെ ബിൽ പാസാക്കനാണ് സർക്കാർ നീക്കം. എന്നാൽ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. ബന്ധു നിയമനത്തിനും പിൻവാതിൽ നിയമനത്തിനും വഴിവെക്കുമെന്നും, ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നതോടെ സിപിഎം ഭരണമാകും സർവകലാശാലകളിൽ നടക്കുകയെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു.അതേസമയം സർക്കാർ നിയമ സഭയിൽ ബിൽ പാസാക്കിയാലും നിയമമാകാൻ ഗവർണർ ഒപ്പിടണം.