ഏകലവ്യനിലെ സ്വാമിജിയും ആറാം തമ്പുരാനിലെ കൊളപ്പുള്ളി അപ്പനും മറക്കാനാകാത്ത കഥാപാത്രമായി.. നരേന്ദ്രപ്രസാദിന്‍റെ ഓര്‍മ്മയ്ക്ക് ഇന്ന് 19 വയസ്സ്

നടനും എഴുത്തുകാരനും സാഹിത്യനിരൂപകനുമായ നരേന്ദ്രപ്രസാദ് നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 19 വയസ്. കര്‍മ മണ്ഡലങ്ങളിലെല്ലാം ഒരുപോലെ തിളങ്ങിയ ബഹുമുഖപ്രതിഭ, മലയാളി അന്നു വരെ കണ്ട വില്ലന്‍ വേഷങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ അഭിനയശൈലി. മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളും കൈകള്‍ അന്തരീക്ഷത്തില്‍ ചുഴറ്റിയുള്ള അംഗചലനങ്ങളും നടനവൈഭവത്തിന്റെ വിസ്മയിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച അതുല്യ നടന്‍…അങ്ങനെ വിശേഷണങ്ങള്‍ നിരവധിയാണ് നരേന്ദ്രപ്രസാദിന് . അധ്യാപകനായിരുന്ന നരേന്ദ്രപ്രസാദ് 1980-കളിലാണ് നാടക രംഗത്ത് സജീവമാകുന്നത്. നാടകവും എഴുത്തുമായിരുന്നു സ്വന്തം തട്ടകമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന നരേന്ദ്രപ്രസാദ് കേരളത്തിലങ്ങോളമുള്ള വേദികളില്‍ അവതരിപ്പിച്ച സൗപര്‍ണിക എന്ന നാടകം നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി.

ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദജിയും ആറാം തമ്പുരാനിലെ കൊളപ്പുള്ളി അപ്പനും മലയാളിക്ക് മറക്കാനാകാത്ത കഥാപാത്രമായി. ഗൗരവം നിറഞ്ഞ കഥാപാത്രങ്ങള്‍ മാത്രമല്ല വഴങ്ങുകയെന്ന് മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തിലൂടെ നമ്മള്‍ അറിഞ്ഞു. ആലഞ്ചേരി തമ്പ്രാക്കള്‍, അനിയന്‍ ബാവ ചേട്ടന്‍ ബാവ തുടങ്ങിയ ചിത്രങ്ങളിലും നര്‍മം നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തലസ്ഥാനം എന്ന ചലച്ചിത്രത്തിലെ പരമേശ്വരന്‍, പൈതൃകത്തിലെ ചെമ്മാതിരി തുടങ്ങി മറക്കാനാകാത്ത കഥാപാത്രങ്ങളിലൂടെ ഇന്നും നരേന്ദ്രപ്രസാദ് എന്ന നടന്റെ സര്‍ഗ സാന്നിധ്യം നമ്മള്‍ അനുഭവിക്കുന്നു.

നടനത്തിൽ മാത്രമല്ല ശബ്ദകലയിലും അദ്ദേഹത്തിന്റെ നൈപുണ്യം നാം കണ്ടു. ഭരതന്റെ ‘വൈശാലി’യിലെ ബാബു ആന്റണി അവതരിപ്പിച്ച രാജാവിന്റെ കഥാപാത്രത്തിലൂടെയും പത്മരാജന്റെ ഞാന്‍ ഗന്ധര്‍വ്വനിലെ അശരീരിയായും ആ ശബ്ദം നമ്മള്‍ കേട്ടു.