നഴ്സ് ലിനിയുടെ ഭര്‍ത്താവ് വിവാഹിതനാകുന്നു

രോഗിയെ പരിചരിക്കുമ്പോള്‍ നിപാ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുന്നു. കൊയിലാണ്ടി പന്തലായനി സ്വദേശിയായ അധ്യാപിക പ്രതിഭയാണ് വധു. ഈ മാസം 29ന് വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തിലാണ് വിവാഹം. വിവാഹത്തില്‍ ലിനിയുടെ കുടുംബം ഉള്‍പ്പെടെ മൂന്നു കുടുംബങ്ങളും പങ്കെടുക്കും. ലിനിയുടെ മരണ ശേഷം മക്കളായ ഋതുല്‍, സിദ്ധാര്‍ഥ് എന്നിവര്‍ക്കൊപ്പം ചെമ്പനോടയിലെ വീട്ടിലായിരുന്നു സജീഷ് താമസിച്ചിരുന്നത്. ലിനിയോടുള്ള ആദര സൂചകമായി സജീഷിന് സര്‍ക്കാര്‍ ജോലിയും നല്‍കിയിരുന്നു. ഇപ്പോള്‍ പന്നിക്കോട്ടൂര്‍ പിഎച്ച്സിയില്‍ ക്ലര്‍ക്കാണ് സജീഷ്. പ്രതിഭയ്ക്ക് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകളുണ്ട്. 2018ല്‍ കോഴിക്കോടുണ്ടായ നിപാ വ്യാപനത്തിലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നഴ്സായിരുന്ന ലിനി മരിക്കുന്നത്. മെയ് 21ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു മരണം.