വീണ്ടും പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർനവുമായി മന്ത്രി മുഹമ്മദ് റിയാസ്

പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർനവുമായി മന്ത്രി മുഹമ്മദ് റിയാസ് വീണ്ടും രംഗത്ത്. പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാർ .രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടി പറയാൻ വിഡി സതീശന്‍റെ അനുമതി വാങ്ങേണ്ടതില്ല.പ്രതിപക്ഷ നേതാവിന്‍റെ പരിചയക്കുറവ് മറച്ചു വെക്കാനാണ് മറ്റുള്ളവരുടെ മേൽ കുതിര കയറുന്നത്.ബിജെപിയെ പറയുമ്പോൾ വിഡി സതീശന് പൊള്ളുന്നത് എന്തിനെന്നും റിയാസ് ചോദിച്ചു.

സംസ്ഥാനത്തെ റോഡ‍ുകളിലെ കുഴികളെച്ചൊല്ലി പ്രതിപക്ഷ നേതാവും പൊതുമരാമത്ത് മന്ത്രിയും തമ്മിലുള്ള വാക്പോര് തുടരുകയാണ് . ഹൈകോടതി വരെ സർക്കാരിനെ വിമർശിച്ചുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു. പ്രതിപക്ഷം വിമർശിക്കരുത് എന്നാണ് മന്ത്രി പറയുന്നത്. പ്രീ മൺസൂൺ വർക്കുകൾ നടന്നിട്ടില്ല. ഇപ്പോഴും ടെൻഡറുകൾ പുരോഗമിക്കുന്നു.പോസ്റ്റ്‌ മൺസൂൺ വർക്കുകളാണ് നടക്കുന്നത് റോഡിലെ കുഴികളെ കുറിച്ച് ചോദിക്കുമ്പോൾ എന്‍റെ മനസിലെ കുഴിയടക്കാനാണ് പറയുന്നത്. അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ എത്ര എന്നാണ് മന്ത്രി പറയുന്നത്.താൻ ചോദിച്ച മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ വ്യക്തിഹത്യ നടത്താനാണ് മന്ത്രി ശ്രമിക്കുന്നതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് മറ്റ് റോഡുകളുടെ മോശം അവസ്ഥയ്ക്ക് പൊതുമരാമത്ത് വകുപ്പിലെ ഭിന്നതയാണ് കാരണമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു. മഴക്കാലപൂർവ്വ അറ്റകുറ്റപ്പണി നടന്നിട്ടില്ലെന്നും കാര്യങ്ങളിൽ പരിചയ കുറവ് ഉണ്ടെങ്കിൽ മുൻമന്ത്രി ജി സുധാകരനെ കണ്ട് മുഹമ്മദ് റിയാസ് ഉപദേശം തേടണമെന്നും വി ഡി സതീശൻ പരിഹസിച്ചിരുന്നു.ഇതിനെതിരെയാണ് ഇന്ന് വീണ്ടും മന്ത്രി റിയാസ് കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നത്