കെഎസ്ആര്‍ടിസി ഡീസല്‍ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം

കെഎസ്ആര്‍ടിസി ഡീസല്‍ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം 20 കോടി രൂപ കെഎസ്ആര്‍ടിസിക്ക് അനുവദിച്ചതായി ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പണം ബുധനാഴ്ച കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ എത്തും. അതേസമയം ബുധനാഴ്ച വരെ എങ്ങനെ മുന്നോട്ട് പോകുമെന്നതില്‍ കെഎസ്ആര്‍ടിസിക്ക് ആശങ്ക തുടരുകയാണ്. 123 കോടി രൂപയാണ് നിലവില്‍ കെഎസ്ആര്‍ടിസി എണ്ണ കമ്പനികള്‍ക്ക് നല്‍കാനുള്ളത്. പ്രതിസന്ധി തുടരുന്നതിനിടെ, വിപണി വിലയ്ക്ക് കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആവര്‍ത്തിച്ചു.
ഡീസല്‍ പ്രതിസന്ധി രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ, ഓര്‍ഡിനറി സര്‍വീസുകളെ മാത്രമല്ല ദീര്‍ഘദൂര സര്‍വീസുകളെയും ബാധിച്ചു. തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കുമുള്ള ചില സര്‍വീസുകളും മുടങ്ങി. ംഇതിനിടെ, വിപണി വിലയ്ക്ക് കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കാനാകില്ലെന്ന് ഐഒസി സുപ്രീംകോടതിയെ അറിയിച്ചു. കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയിലാണ് ഐഒസിയുടെ സത്യവാങ്മൂലം.
ഡീസല്‍ വാങ്ങിയ ഇനത്തില്‍ 139.97 കോടി രൂപ കെഎസ്ആര്‍ടിസി നല്‍കാനുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കുന്നത് കരാര്‍പ്രകാരമാണ്. അതില്‍ തര്‍ക്കമുണ്ടെങ്കില്‍ ആര്‍ബിട്രേഷനിലൂടെയാണ് പരിഹരിക്കേണ്ടെതെന്നും ഐഒസി പറയുന്നു. അതിനാല്‍ യതൊരു അടിസ്ഥാനവുമില്ലാത്ത ഹര്‍ജി പിഴയിടാക്കി തള്ളണമെന്നാണ് ഐഒസി കോടതിയെ അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കൊച്ചി ഇന്‍സ്റ്റിറ്റ്യൂഷണല്‍ ബിസിനസ് മാനേജര്‍ എന്‍.ബാലാജിയാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും നേരത്തെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഇത് വരെയും സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടില്ല.