ഞങ്ങള്‍ക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വേണം മോദിക്ക്് ചോര കൊണ്ട് കത്തെഴുതി വിദ്യാര്‍ത്ഥികള്‍

‘ഞങ്ങള്‍ക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വേണം പ്രധാനമന്ത്രിക്ക് ചോര കൊണ്ട് എഴുതിയ കത്തുമായി വിദ്യാര്‍ത്ഥികള്‍. ഉത്തര കന്നഡ ജില്ലയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ കത്തെഴുതിയത്. കഴിഞ്ഞ ദിവസം കൃത്യമായി ചികിത്സ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ജില്ലയിലെ ഹൊന്നാവര്‍ സ്വദേശികളായ നാലു പേര്‍ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലയില്‍ ആധുനിക സേവനങ്ങളുള്ള ആശുപത്രി വേണമെന്ന ആവശ്യം ശക്തമായത്. വിദ്യാര്‍ത്ഥികളുടെ ഈ ആവശ്യം മോദി സര്‍ക്കാര്‍ അംഗീകരിക്കുന്നതു വരെ രക്തത്തില്‍ കത്തെഴുതുന്നത് തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
ഉടന്‍ തന്നെ ആശുപത്രി അനുവദിക്കാനുള്ള നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ മുന്നറിയിപ്പ് നല്‍കി. അടിയന്തിര ഘട്ടങ്ങളില്‍ ചികിത്സക്കായി ഗോവ, ഹുബ്ബള്ളി, ഉഡുപ്പി, മംഗളൂരു എന്നിവടങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണെന്നും അവര്‍ പറഞ്ഞു. വിധ സംഘടനകളിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് പ്രതിഷേധം നടത്തിയത്. കര്‍വാറിലെ മഹാത്മാഗാന്ധി റോഡില്‍ തടിച്ചുകൂടിയ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയും പിന്നീട് രക്തം കൊണ്ട് എഴുതി തയ്യാറാക്കിയ കത്ത് പോസ്റ്റ് ചെയ്യുകയുമായിരുന്നു.