ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്തു നിന്ന് പിന്‍വലിക്കണം, കോണ്‍ഗ്രസ് ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് വളഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച് സിപിഐ.

ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ്. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീരാം വെങ്കിട്ടരാമന്‍. കളങ്കിതനായ വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി ഡിസിസിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റിനു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.
ശീറാം വെങ്കിട്ടരാമന്‍ ചെയ്ത കാര്യങ്ങള്‍ ജനമനസുകളില്‍ നീറിനില്‍ക്കുന്നുണ്ട്. ഈ നിയമനം എന്ത് താല്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ആണെങ്കിലും പിന്‍വലിക്കണമെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത കെപിസിസി ജനറല്‍ സെക്രട്ടറിഎ എ ഷുക്കൂര്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകന്റെ മരണത്തിന് ഉത്തരവാദിയായ ശ്രീറാം വെങ്കിട്ടരാമനെ ഉന്നത പദവിയില്‍ നിയോഗിച്ചതിലെ പ്രധിഷേധം മാധ്യമപ്രവര്‍ത്തകരുടെ സംഘടനയടക്കം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
നേരത്തേ തന്നെ ശ്രീറാം വെങ്കിട്ടരാമനെതിരെ നടപടിയെടുത്തതിനാല്‍ ഉദ്യോഗസ്ഥനെ വീണ്ടും പദവികളില്‍ നിന്ന് മാറ്റിനിര്‍ത്താനാകില്ലെന്നും കേസ് കേസിന്റെ വഴിക്ക് പോകട്ടെ എന്നുമാണ് സര്‍ക്കാര്‍ നിലപാട്. അതേ സമയം ശ്രീരാം വെങ്കിട്ടരാമന്റെ നിയമനത്തെ എന്തിന് എതിര്‍ക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചോദിച്ചു. വിചാരണ നേരിടുന്നവര്‍ക്കും കുറ്റപത്രത്തില്‍ ഉള്‍പെട്ടവര്‍ക്കും മാധ്യമങ്ങള്‍ എത്രത്തോളം സമയം നല്‍കുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു.