മുഖ്യമന്ത്രി ഓടി ഒളിക്കാതെ ജനങ്ങളോട് വിശദീകരിക്കൂക; കേന്ദ്ര സഹമന്ത്രി വി മൂരളീധരന്‍…

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഒരു അധോലോക മാഫിയയാണെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഇപ്പോള്‍ സ്വപ്നയുടെ വെളിപ്പെടുത്തലില്‍ സംശയമാണ്.
മുഖ്യമന്ത്രിയുടെ ഗുഡ്ബുക്കില്‍ ഇടം പിടിക്കേണ്ടത് പ്രതിപക്ഷ നേതാവിന്റെ അത്യാവശ്യമാണ്. അല്ലാത്തപക്ഷം പുനര്‍ജനി പദ്ധതിയുമായി വിജിലന്‍സ് അന്വേഷണം തുടര്‍ന്നാല്‍ എന്താവും അവസ്ഥയെന്ന് വി.ഡി സതീശനറിയാം. അതുകൊണ്ടാണ് സ്വപ്നയുടെ വെളിപ്പെടുത്തലില്‍ സംശയം തോന്നുന്നതെന്നും തങ്ങള്‍ക്കേതായാലും ആ സംശയമില്ലെന്നും വി.മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആരോപണങ്ങളില്‍ മറുപടി പറയുന്നതിന് പകരം ആളുകളെ വഴിനടക്കാന്‍ അനുവദിക്കാതെ ആട്ടിയോടിക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി ഓടി ഒളിക്കാതെ ജനങ്ങളോട് വിശദീകരിക്കുകയാണ് വേണ്ടത്. സ്വപ്നയുടേത് പുതിയ വെളിപ്പെടുത്തലൊന്നുമല്ലെന്നും വിശദമായ മൊഴി നല്‍കുകയാണ് ചെയ്തതെന്നും വി.മുരളീധരന്‍ പറഞ്ഞു.

വിദേശകാര്യമന്ത്രാലയത്തിന്റെ അനുവാദമില്ലാതെ യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ഡിപ്ലോമാറ്റിക് ഐ.ഡി കൊടുത്തിട്ടുണ്ട്. ഇവിടെയുള്ള അക്കൗണ്ടന്റിനടക്കം ഡിപ്ലോമാറ്റിക്ക് ഐ.ഡി കൊടുത്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതൊക്കെ എന്തിനായിരുന്നുവെന്ന് വിശദീകരിക്കേണ്ട ബാധ്യത സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമുണ്ടെന്നും വി.മുരളീധരന്‍ പറഞ്ഞു.