കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ മണിച്ചൻ അടക്കം 33 തടവുകാര്‍ക്ക് മോചനം

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ച മണിച്ചൻ അടക്കമുള്ള 33 തടവുകാര്‍ക്ക് മോചനം. മണിച്ചന്‍ അടക്കമുള്ള തടവുകാരെ മോചിപ്പിക്കാനുള്ള ഫയല്‍ ഗവർണ്ണർ ഫയലിൽ ഒപ്പിട്ടു. ഗവര്‍ണ്ണറുടെ തീരമാനം വന്നെങ്കിലും മണിച്ചന്‍ ജയിൽ മോചിതനാകാൻ പിഴ കൂടി അടയ്‍ക്കേണ്ടിവരും. തടവ് ശിക്ഷയില്‍ മാത്രമാണ് ഇളവ് നൽകിയതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ജയില്‍ മോചിതനായ ശേഷം നാല് വർഷം മറ്റൊരു കേസിലും പ്രതിയാകരുത് എന്നാണ് നിബന്ധന. പ്രതിയായാൽ വിട്ടയക്കൽ ഉത്തരവ് റദ്ദാക്കും.

2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. കേസിലെ മുഖ്യ പ്രതിയാണ് മണിച്ചൻ. 31 പേരാണ് സംഭവത്തിൽ മരണപ്പെട്ടത്. ആറ് പേർക്ക് കാഴ്ച പോയി, 150 പേർ ചികിത്സ തേടി. മണിച്ചൻ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കി. മണിച്ചന്‍റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി മോചിപ്പിച്ചിരുന്നു.