കെഎസ്ആർടിസി ജീവനക്കാർക്കെതിരെ പ്രതികാര നടപടിയിലേക്ക് നീങ്ങുമെന്ന് ആന്റണി രാജു

പണിമുടക്ക് നടത്തിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ പ്രതികാര നടപടിയിലേക്ക് നീങ്ങുമെന്ന സൂചന നൽകി ഗതാഗത മന്ത്രി ആന്റണി രാജു. പത്താം തീയതി ശമ്പളം നൽകാമെന്ന ഉറപ്പ് അംഗീകരിക്കാതെ സമരം നടത്തിയതുകൊണ്ട്, ശമ്പളം അന്നുതന്നെ നൽകണമോയെന്ന് മാനേജ്‌മെന്റ് തീരുമാനിക്കട്ടെയെന്ന് മന്ത്രി പറഞ്ഞു. സർക്കാർ സഹായമായി 30 കോടി രൂപ നൽകിയശേഷം മാനേജ്‌മെന്റിന് ബാക്കി തുക കണ്ടെത്താനുള്ള സാവകാശം മാത്രമാണ് ജീവനക്കാരോട് ചോദിച്ചത്. 24 മണിക്കൂർ പണിമുടക്ക് എന്ന പേരിൽ നടത്തിയ പ്രതിഷേധത്തിൽ കെഎസ്ആർടിസിക്ക് മൂന്നു ദിവസത്തെ നഷ്ടം ഉണ്ടായി. ഈ ദിവസങ്ങളിലെ ലാഭം കൂടി എടുത്ത് ശമ്പളം നൽകാനായിരുന്നു തീരുമാനമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, ശമ്പളം ലഭിച്ചില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ഇടത് അനുകൂല സംഘടനയായ എഐടിയുസിയുടെ തീരുമാനം. മേയ് അഞ്ചിന് ശമ്പളം നൽകുമെന്ന വാഗ്ദാനം പാലിക്കപ്പെടാതെ വന്നതോടെയാണ് പണിമുടക്ക് നടത്തിയത്.