വധഗൂഡാലോചന കേസ് സിബിഐക്ക് വിടുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍

ദിലീപ് ഉള്‍പ്പെട്ട വധഗൂഡാലോചന കേസ് സിബിഐക്ക് വിടുന്നതിനെ ഹൈക്കോടതിയില്‍ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. എഫ്‌ഐആര്‍ റദ്ദാക്കുന്നില്ലെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. അന്വേഷണ ഏജന്‍സിയെ തെരഞ്ഞെടുക്കാന്‍ പ്രതിക്ക് അവകാശമില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. നിലവിലെ അന്വേഷണത്തില്‍ ആര്‍ക്കും പരാതിയില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

കേസ് സിബിഐക്ക് വിടുന്ന വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക താത്പര്യങ്ങളുണ്ടോയെന്നും മറ്റേതെങ്കിലും ഏജന്‍സിക്ക് അന്വേഷണം കൈമാറുന്നതില്‍ എതിര്‍പ്പുണ്ടോയെന്നും കോടതി ചോദിച്ചു. തെളിവുകള്‍ കയ്യിലുണ്ടായിരുന്നിട്ടും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്ന് ചോദിച്ച കോടതി, നടപടി ബാലചന്ദ്രകുമാറിന് ദുരുദ്ദേശം ഉണ്ടോയന്ന് സംശയമുണ്ടാക്കില്ലേ എന്നും ചോദിച്ചു.

വധഗൂഡാലോചനാ കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കോടതിയുടെ മുന്നറിയിപ്പ് ഉണ്ടായിച്ചും തെളിവുകള്‍ നശിപ്പിച്ചു. ഏഴ് ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ട് 6 ഫോണുകള്‍ മാത്രമാണ് കൈമാറിയത്. ഹാജരാക്കിയ ഫോണുകളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ നീക്കം ചെയ്തെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.