കെ റെയിൽ വിഷയത്തിൽ ആളുകൾ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ രാജൻ

കെ റെയിൽ വിജ്ഞാപനം സാധാരണ നടപടിക്രമം മാത്രമെന്ന വിശദീകരണവുമായി റവന്യു മന്ത്രി കെ രാജൻ. ഭൂമി ഏറ്റെടുക്കില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല, വിജ്ഞാപനത്തിൽ പുതിയതായി ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. ആളുകൾ ആശങ്കപെടേണ്ട സാഹചര്യം ഇല്ല. എല്ലാം നടപടി ക്രമമനുസരിച്ചാണ് നടക്കുന്നത്. വിജ്ഞാപനം സംബന്ധിച്ച് തെറ്റിദ്ധാരണയുടെ ആവശ്യമില്ല. സാധാരണ നടപടി ക്രമം മാത്രമാണ്. ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ എവിടെയും പറഞ്ഞിട്ടില്ല. സാമൂഹ്യ ആഘാതപഠനം നടത്തിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ എന്നും മന്ത്രി വിശദീകരിച്ചു. കെ റെയിൽ സിൽവർലൈനിനായുള്ള സാധ്യതാ പഠനം, ഭൂമി ഏറ്റെടുക്കലിൻറെ ഭാഗമായി തന്നെ ആണെന്ന് കാണിച്ചുള്ള സർക്കാരിൻറെ വിജ്ഞാപനം പുറത്ത് വന്നതിനു പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. ഇപ്പോൾ ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് ഭൂമിയിലെ മരങ്ങൾ അടക്കം മുറിച്ച് അടയാളങ്ങൾ നൽകിയുള്ള സർവ്വേയെക്കുറിച്ച് വിജ്ഞാപനത്തിൽ പറയുന്നത്. എന്നാൽ ഭൂമി ഏറ്റെടുക്കൽ കേന്ദ്രാനുമതിക്ക് ശേഷം മാത്രമാണെന്ന് ഉത്തരവുണ്ടെന്നും വിജ്ഞാപനത്തിൽ സർവ്വെയുടെ ഉദ്ദേശം കാണിച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും സർക്കാർ വിശദീകരിച്ചു.