റഷ്യ – യുക്രൈൻ യുദ്ധം തുടരുമ്പോൾ , യുക്രൈൻ വിഷയത്തിൽ യുഎൻ പൊതുസഭയിലും ഇന്ത്യൻ നിലപാടിൽ മാറ്റമില്ല. അടിയന്തര പൊതുസഭ ചേരണമെന്ന രക്ഷാസമിതി വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. പതിനൊന്ന് രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നു. 1982ന് ശേഷം ആദ്യമായാണ് യുഎൻ അടിയന്തര പൊതുസഭ ചേരുന്നത്. ഇന്ന് രാത്രി 9.30നാണ് പൊതുസഭ. യുക്രൈനെ യുദ്ധഭൂമിയാക്കി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തിലാണ് അപൂർവമായി മാത്രം നടക്കാറുള്ള അടിയന്തര യോഗം വിളിച്ചുചേർത്തിരിക്കുന്നത്. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം യോഗത്തിൽ ചർച്ച ചെയ്യും. പതിനഞ്ചംഗ സുരക്ഷാ കൗൺസിൽ അംഗങ്ങളിൽ 11 പേർ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തിരുന്നു. 1956 മുതലുള്ള ചരിത്രത്തിലെ 11ാമത് അടിയന്തര യോഗമാണ് ഇന്ന് രാത്രി നടക്കുക. യുക്രൈനിലെ റഷ്യൻ അധിനിവേശത്തെക്കുറിച്ച് 193 അംഗങ്ങളുമായി വിശദമായി ചർച്ച ചെയ്ത് സുപ്രധാന നടപടികൾ കൈക്കൊള്ളാനാണ് ഐക്യരാഷ്ട്ര സഭയുടെ നീക്കം.