സിൽവർ ലൈൻ പദ്ധതി കേരളത്തിലെ റെയിൽവേ വികസനത്തെ ബാധിക്കുമെന്ന് റെയിൽവേ

സിൽവർ ലൈൻ പദ്ധതി കേരളത്തിലെ റെയിൽവേ വികസനത്തെ ബാധിക്കുമെന്ന് റെയിൽവേ. പദ്ധതിയുടെ കടബാധ്യത റെയിൽവേയുടെ മുകളിൽ വരാൻ സാധ്യതയുണ്ട്. ആവശ്യത്തിന് യാത്രക്കാരില്ലെങ്കിൽ വായ്‌പാ ബാധ്യത പ്രതിസന്ധിയിലാകും. സാങ്കേതിക സാധ്യതകൾ സംബന്ധിച്ച മതിയായ വിശദാംശങ്ങൾ ഡിപിആറിൽ ഇല്ല. കേന്ദ്രസർക്കാർ നേരിട്ട് പഠനം നടത്തില്ലെന്നും റെയിൽവേ അറിയിച്ചു. വിശദമായ സാങ്കേതിക വിവരങ്ങൾ നൽകാൻ കെ ആർ ഡി സി എല്ലിന് നിർദേശം നൽകിയെന്നും റെയിൽവേ അറിയിച്ചു. പദ്ധതിയുടെ സാമ്പത്തിക ലാഭം സംശയാസ്പദമാണെന്നും, സിൽവർ ലൈൻ പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. നിക്ഷേപ പൂർവ പരിപാടികൾക്കാണ് അനുമതി നൽകിയത്. സാങ്കേതിക കാര്യങ്ങൾക്കൊപ്പം വായ്‌പ ബാധ്യതകൾ കൂടി പരിശോധിച്ച് മാത്രമേ അനുമതി നൽകു.

സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഭൂമിയേറ്റെടുക്കരുതെന്ന് റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ്. കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതിന്‍റെ പേരില്‍ ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് റെയില്‍വേമന്ത്രി അറിയിച്ചു. പദ്ധതിയുടെ സാമ്പത്തികകാര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ഗൗരവമേറിയ സാങ്കേതിക പ്രശ്നങ്ങള്‍ ഇ ശ്രീധരന്‍ വിശദീകരിച്ചതായി റെയില്‍വേമന്ത്രി വ്യക്തമാക്കി.