ദിലീപ് കോടതിയിൽ ഹാജരാക്കിയ മൊബൈൽ ഫോണുകളിൽ നിർണായകമായ ഐ ഫോണില്ല

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് കോടതിയിൽ ഹാജരാക്കിയ മൊബൈൽ ഫോണുകളിൽ നിർണായകമായ ഐ ഫോണില്ല. ദിലീപ് കൈമാറിയത് പ്രോസിക്യൂഷൻ നൽകിയ പട്ടികയിലെ 2,3,4 ക്രമനമ്പറിലുള്ള ഫോണുകളാണ്. പ്രോസിക്യൂഷൻ നൽകിയ പട്ടികയിലെ ആദ്യ ക്രമനമ്പറിൽ പറയുന്ന ഐ ഫോൺ ഹാജരാക്കിയിട്ടില്ല. ഈ ഫോൺ ഏതാണെന്ന് തന്നിക്ക് വ്യക്തമല്ലെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. താൻ പണ്ട് ഉപയോഗിച്ചിരുന്നതോ അന്വേഷണസംഘം പിടിച്ചെടുത്തതോ ആയ ഐ ഫോൺ ആകാമിതെന്നും പണ്ട് ഉപയോഗിച്ചിരുന്ന ഐ ഫോൺ ആണെങ്കിൽ ഇത് നിലവിൽ തൻറെ കൈവശമില്ലെന്നും പ്രവർത്തന രഹിതമായതിനെ തുടർന്ന് ഈ ഫോൺ ഉപേക്ഷിച്ചതായും ദിലീപ് കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ ആവശ്യപ്പെട്ട നാലാമത്തെ ഫോൺ ഏതെന്ന് വ്യക്തമല്ലെന്ന് ദിലീപ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ ഐഎംഇഐ നമ്പറിലുള്ള ഫോൺ ആണ് തന്റെ രണ്ടാമത്തെ ഐ ഫോൺ എന്നാണ് ദിലീപ് ഇപ്പോൾ പറയുന്നത്. ഈ ഫോൺ കോടതിക്ക് കൈമാറിയിട്ടുണ്ട്.
ഫോണുകൾ കൈമാറിയത് സംബന്ധിച്ച ഫയൽ ചെയ്ത മെമ്മോയിലാണ് ഇക്കാര്യങ്ങൾ വിശദമാക്കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഏഴ് മൊബൈല്‍ ഫോണുകളില്‍ ആറെണ്ണമാണ് ദിലീപ് അടക്കമുള്ള പ്രതികള്‍ ഹൈക്കോടതിക്ക് കൈമാറിയത്. ഈ ഫോണുകള്‍ ഫോറൻസിക് പരിശോധനക്ക് അയക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി തീരുമാനമെടുക്കും. ക്രൈംബ്രാ‍ഞ്ച് ആവശ്യപ്പെട്ട നാലാമത്തെ ഫോണ്‍ താന്‍ ഉപയോഗിക്കുന്നതല്ലെന്നാണ് ദിലീപിന്റെ നിലപാടെങ്കിലും ഈ ഫോൺ ഉപയോഗിച്ചിരുന്നതിന്‍റെ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.