അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ മാനേജറുടെ മൊഴിയെടുക്കും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിലെ മാനേജറെ വിളിച്ച് വരുത്തി മൊഴിയെടുക്കും. ദിലീപിനും അനുജൻ അനൂപിനും ഒപ്പമിരുത്തി മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. നേരത്തെ ദിലീപിന്റെ നിർമാണക്കമ്പനിയിൽ നടത്തിയ റെയ്ഡിൽ ചില തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. അതേ സമയം, നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനിൽകുമാറിന്‍റെ (പൾസർ സുനി) അമ്മ അൽപ്പ സമയത്തിനുള്ളിൽ കോടതിയിൽ രഹസ്യമൊഴി നൽകും. ജയിലിൽ പോയി സുനിൽകുമാറിനെ കണ്ടശേഷമാണ് സുനിൽ കുമാറിന്റെ അമ്മ മൊഴി നൽകാൻ ആലുവ മജിസ്ട്രേറ്റ് കോടതിയിലെത്തിയത്. കോടതിയിൽ താൻ എല്ലാം പറയുമെന്നും തെറ്റ് ചെയ്ത് പോയതിൽ സുനിലിന് കുറ്റബോധമുണ്ടെന്നും അമ്മ ശോഭന മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിന്‍റെ വാക്കില്‍ താന്‍ പെട്ട് പോയെന്നാണ് സുനിൽ കുമാർ പറഞ്ഞതെന്നും ശോഭന വിശദീകരിച്ചു.