മകനെ കൊണ്ടുപോയാല്‍ താനും വരും കരഞ്ഞപേക്ഷിച്ച് അമ്മ; തന്നെ മര്‍ദിച്ച മകനെതിരെ പരാതിയില്ലെന്ന് അമ്മ

മദ്യലഹരിയില്‍ അമ്മയെ അടിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത സൈനികനായ മകനെതിരെ പരാതിയില്ലെന്ന് അമ്മ. മകന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പരാതിയില്ലെന്നും പോലീസിന് മൊഴി നല്‍കിയ അമ്മ ഇത് മകന്റെ ജോലിയെ ബാധിക്കരുതെന്നും അപേക്ഷിച്ചു. അമ്മയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നതും.

കഴിഞ്ഞ ദിവസമായിരുന്നു മദ്യലഹരിയിലെത്തിയ മകന്‍ തന്റെ അമ്മയെ കൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.
തുടര്‍ന്ന് സംഭവത്തില്‍ മുട്ടം ചൂണ്ടുപലക ജങ്ഷനു കിഴക്ക് ആലക്കോട്ടില്‍ സുബോധിനെ (37) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.സുബോധിനെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. 69 വയസ്സുള്ള അമ്മയെ ഇയാള്‍ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം.

സഹോദരന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തായത്. സൈനികനായ സുബോധ് ബെംഗളൂരുവില്‍ ട്രേഡ്സ്മാനായാണ് ജോലിചെയ്യുന്നത്. മൂന്നുദിവസം മുന്‍പാണ് അവധിക്കെത്തിയത്. ഇയാളും സഹോദരനും തമ്മില്‍ വഴക്കു പതിവാണെന്നു പോലീസ് പറഞ്ഞു.അതേസമയം മക്കള്‍ തമ്മിലാണു വഴക്കുണ്ടായതെന്നും മകനെ കൊണ്ടുപോയാല്‍ താനും വരുമെന്നും അമ്മ പോലീസിനോട് കരഞ്ഞപേക്ഷിച്ചു.