ഡോക്ടര്‍മാരുടെ സമരം; ചര്‍ച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു, സമരം തുടരുമെന്ന് പിജി ഡോക്ടർമാർ

ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ഇന്ന് നടത്തിയത് സൗഹാർദപരമായ കൂടിക്കാഴ്ചയെന്ന് സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാര്‍. തങ്ങളുടെ ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു. വിഷയത്തില്‍ കൃത്യമായ ചര്‍ച്ച വേണമെന്ന സമരക്കാരുടെ ആവശ്യം മന്ത്രി അംഗീകരിച്ചിട്ടുണ്ടെന്നും സമരക്കാര്‍ പറഞ്ഞു. ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച നടന്ന്, ആവശ്യങ്ങള്‍ പരിഗണിച്ചശേഷമേ സമരത്തില്‍ നിന്ന് പിന്മാറൂ എന്നും പിജി ഡോക്ടേഴ്‌സ് പറഞ്ഞു.

ഇതിനിടെ ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പരിഹാരമുണ്ടാകില്ലെന്ന സൂചന നല്‍കുന്ന പിജി ഡോക്ടേഴ്‌സിന്റെ ഓഡിയോ സന്ദേശം പുറത്തുവന്നു. പിജി ഡോക്ടേഴ്സിന്റെ സമരം പതിമൂന്നാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇന്ന് ഡോക്ടര്‍മാര്‍ ആരോഗ്യമന്ത്രിയെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചത്. നാല് ശതമാനം സ്റ്റൈപെന്‍ഡ് വര്‍ധനയടക്കം മുഴുവന്‍ ആവശ്യങ്ങളിലും രേഖാമൂലം ഉറപ്പ് ലഭിച്ചാല്‍ മാത്രം സമരം അവസാനിപ്പിക്കാം എന്ന നിലപാടിലാണ് പിജി ഡോക്ടര്‍മാര്‍. അത്യാഹിത വിഭാഗം അടക്കം മുടക്കികൊണ്ടാണ് സമരം.

നോണ്‍ അക്കാദമിക് റസിഡന്റ് ഡോക്ടര്‍മാരുടെ നിയമനം, സ്റ്റൈപന്‍ഡ് വര്‍ധന തുടങ്ങിയ വിഷയങ്ങളിലാണ് ആരോഗ്യവകുപ്പുമായുള്ള ചര്‍ച്ച നടത്തേണ്ടത്. നേരത്തെ ഇനി ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ പിജി ഡോക്ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്മാരും പണിമുടക്കിയതോടെയാണ് ചര്‍ച്ചയില്ലെന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ അയഞ്ഞത്.