പ്രതിഷേധ സമരം തുടരുമെന്ന് പിജി ഡോക്ടർമാർ; ജൂനിയർ റസിഡന്റുമാരുടെ നിയമനത്തിൽ വ്യക്തത വരുത്തണമെന്നും ആവശ്യം

പ്രതിഷേധ സമരം തുടരുമെന്ന് പിജി ഡോക്ടർമാർ. പ്രശ്‌നപരിഹാരത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് ചർച്ചയ്ക്ക് തയ്യാറാകണമെന്ന് സമരം നടത്തുന്ന ഡോക്ടർമാർ അറിയിച്ചു. ചർച്ചയ്ക്ക് തയ്യാറല്ലെങ്കിൽ അടിയന്തര സേവനം നിർത്തുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ജൂനിയർ റസിഡന്റുമാരുടെ നിയമനത്തിൽ വ്യക്തത വരുത്തണമെന്നും പിജി ഡോക്ടർമാർ ആവശ്യപ്പെട്ടു.

സമരത്തിലുള്ള പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്‍റുമാരെ നിയമിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ്. കോട്ടയം 75, കോഴിക്കോട്, തൃശൂര്‍ 72, ആലപ്പുഴ 61, തിരുവനന്തപുരം 50, എറണാകുളം 7 എന്നിങ്ങനെയാണ് മെഡിക്കല്‍ കോളജുകളില്‍ ജൂനിയര്‍ റസിഡന്‍റുമാരെ നിയമിക്കുക. ഡോക്ടര്‍മാരുടെ കുറവ് നികത്തണമെന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് പിജി ഡോക്ടര്‍മാര്‍ സമരം. സമരക്കാരുമായി നേരത്തെ നടത്തിയ ച‍ര്‍ച്ചയില്‍ നിയമനം ഉടനുണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. അത്യാഹിത വിഭാഗം ഉള്‍പ്പെടെ ബഹിഷ്കരിക്കാന്‍ പിജി ഡോക്ടര്‍മാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ നടപടി.