വാളയാർ പെണ്‍കുട്ടികളുടെ മരണത്തില്‍ സി.ബി.ഐയുടെ ഡമ്മി പരീക്ഷണം

വാളയാർ പെണ്‍കുട്ടികളുടെ മരണത്തില്‍ സി.ബി.ഐയുടെ ഡമ്മി പരീക്ഷണം. ഡിവൈ എസ്പി അനന്ത കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിക്കുന്നത്. കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഷെഡ്ഡിലും വീടിന്‍റെ പരിസരങ്ങളിലുമാണ് ഡമ്മി പരീക്ഷണം നടത്തുന്നത്. വാളയാർ പെൺകുട്ടികളുടെ മരണം കൊലപാതകമാണോ എന്ന് പരിശോധിക്കാനാണ് ഡമ്മി പരീക്ഷണം.

കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് വാളയാർ സഹോദരിമാരുടെ ദുരൂഹ മരണക്കേസ് സി.ബി.ഐ ഏറ്റെടുത്തത്. പ്രതികൾക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തിയ സി.ബി.ഐ പാലക്കാട് പോക്സോ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചിട്ടുണ്ട്. ജനുവരി 2 നാണ് വാളയാർ കേസ് സി.ബി.ഐക്ക് വിട്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയത്. എന്നാൽ സി.ബി.ഐ കേസ് ഏറ്റെടുക്കാൻ പിന്നെയും വൈകിയിരുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പിന്നീട് തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് കേസ് ഏറ്റെടുക്കുന്നത്.