മോഫിയ കേസിൽ സിഐ സുധീറിനെ പ്രതി ചേർക്കാത്തതിൽ വിമർശനവുമായി നിയമവിദഗ്ധർ

 

ആലുവയിൽ നിയമ വിദ്യാർത്ഥിനി മോഫിയ ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ പൊലീസിന് കടുത്ത വീഴ്ച ഉണ്ടായതായി തെളിഞ്ഞിട്ടും സിഐ സുധീറിനെ പ്രതി ചേർക്കാത്തതിൽ വിമർശനവുമായി നിയമവിദഗ്ധർ. ആത്മഹത്യയ്ക്ക് കാരണമായവർ പ്രതികളായിട്ടുണ്ടെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് മോഫിയ കേസിൽ സുധീറിനെ പ്രതി ചേർക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടത്.

ഭർത്താവ് സുഹൈലിന്‍റെയും വീട്ടുകാരുടെയും മാനസിക ശാരീരിക ഉപദ്രവങ്ങൾ അതിജീവിച്ച മോഫിയ സിഐ സുധീറിന്‍റെ അധിക്ഷേപത്തിലാണ് തകർന്നത്. ആത്മഹത്യ ചെയ്ത് മണിക്കൂറുകൾക്ക് മുൻപ് നടന്ന സംഭവങ്ങൾക്ക് കാരണക്കാരായവരെ പ്രതിചേർക്കണമെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് നിലവിൽ നടക്കുന്നതെന്ന് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. 2019ലെ രാജേഷ്- ഹരിയാന സർക്കാർ കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധിയുള്ളത്. കേസ് രജിസ്റ്റർ ചെയ്ത് പരാതിക്കാരിയെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനുള്ള സാധ്യതയും പൊലീസ് തേടിയില്ല. കേസിൽ പ്രതി ചേർത്തില്ലെങ്കിൽ വകുപ്പ് തല നടപടി മാത്രമായിരിക്കും നിലവിൽ സസ്പെൻഷനിലായ സിഐ സുധീറിന് നേരിടേണ്ടി വരിക.