തൃശൂർ ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച്‌ രണ്ട് മരണം

തൃശൂർ ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച രണ്ട് യുവാക്കൾ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമ കണ്ണംമ്പിള്ളി വീട്ടില്‍ ജോസ് മകന്‍ നിശാന്ത് (43), ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുന്ന പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ശങ്കരന്‍ മകന്‍ ബിജു (42) എന്നിവരാണ് മരിച്ചത്.

ബസ് സ്റ്റാൻഡിന് സമീപമുള്ള നിശാന്തിന്റെ കടയിൽ വച്ച് ഇരുവരും മദ്യം കഴിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. അതിന് ശേഷം ബൈക്കിൽ പോകുമ്പോൾ നിശാന്ത് കുഴഞ്ഞു വീഴുകയായിരുന്നു. അസ്വസ്ഥത കാണിച്ച ഇരുവരെയും ഇരിങ്ങാലക്കുടയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിശാന്ത് ഇന്നലെ തന്നെ മരിച്ചു. ഗുതരവസ്ഥയിൽ ചികിത്സയിലായിരുന്ന ബിജു ഇന്ന് രാവിലെ മരിച്ചു. മദ്യം എവിടെ നിന്ന് ലഭിച്ചു എന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ വിശദമായ പരിശോധനകൾ പൊലീസ് ആരംഭിച്ചു.