പതിനാല് ജില്ലകളിളെയും തകർന്ന് കിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി ഒരു വർഷ കരാർ നൽകാൻ സർക്കാർ തീരുമാനം

 

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികൾക്ക് പുറമെ സംസ്ഥാനത്ത് തകർന്ന് കിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി ഒരു വർഷ കരാർ നൽകാൻ സർക്കാർ തീരുമാനിച്ചു. പതിനാല് ജില്ലകളിലെ 2481.54 കിലോമീറ്റർ റോഡുകളുടെ അറ്റകുറ്റപ്പണികൾ 137.41 കോടി രൂപ ചെലവിൽ ഈ കരാറിലൂടെ നടപ്പാക്കാൻ സർക്കാർ ഭരണാനുമതി നൽകി.

ഈ ഒരു വർഷത്തിനിടയിൽ റോഡിലുണ്ടാകുന്ന തകരാറുകൾ പരിഹരിക്കേണ്ട ബാധ്യത കരാറെടുക്കുന്ന വ്യക്തികൾക്കായിരിക്കും. ഇതിനായി റോഡ് മെയിന്റനൻസ് ചീഫ് എഞ്ചിനീയർ സമർപ്പിച്ച ശുപാർശ സർക്കാർ അംഗീകരിച്ചു. ആകെ 121 എസ്റ്റിമേറ്റുകളിലായി 2867.5 കിലോമീറ്റർ റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് ഒരു വർഷ കരാർ നൽകണമെന്നായിരുന്നു ശുപാർശ. ഇതിനായി 165.92 കോടി രൂപ ചെലവാകും.

നിലവിൽ പാച്ച്‌വർക്കുകൾ നടക്കുന്നതും പണികൾ നടത്താൻ അനുമതി നൽകിയതുമായ റോഡുകൾ ഒറ്റ വർഷ കരാറിൽ വരില്ല. പുതിയ തകരാറുകളോ കുഴികളോ ആണെങ്കിൽ ഒറ്റ വർഷ കരാറിൽ ഉൾപ്പെടുമെന്നും പിഡബ്ല്യൂഡി സെക്രട്ടറി ആനന്ദസിംഗ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. നിലവിലുള്ള ചട്ടപ്രകാരമായിരിക്കും ഈ കരാർ നൽകുക.