കൊല്ലം അഞ്ചലിലെ അർപ്പിത ആശ്രയകേന്ദ്രം അടച്ചുപൂട്ടാൻ കൊല്ലം ജില്ലാ കളക്ടർ ഉത്തരവിട്ടു. ആശ്രയ കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ വയോധികയെ മർദ്ദിച്ച ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
ആശ്രയ കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തണമെന്ന നിർദ്ദേശം അഞ്ചൽ വില്ലേജ് ഓഫിസർ സ്‌നേഹാലയം ഭാരവാഹികൾക്ക് കൈമാറി. അന്തേവാസികളെ 24 മണിക്കൂറിനകം സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ സാമൂഹികനീതി വകുപ്പിനും നിർദേശം നൽകി. ആശ്രയ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും അനാരോഗ്യ സാഹചര്യം നിലനിൽക്കുന്നുവെന്നുമുള്ള റിപ്പോർട്ടിന്റെ കൂടി പശ്ചാത്തലത്തിൽ ഓർഫനേജ് ബോർഡ്, സാമൂഹിക നീതി വകുപ്പ് , വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർ നടത്തിയ അന്വേഷണത്തിൽ സ്ഥാപനത്തിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.