മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് കർഷക സംഘടന

 

 

കർഷകർ മുന്നോട്ടുവയ്ക്കുന്ന മറ്റ് ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് കർഷക സംഘടന. ഇന്ന് ഉച്ചയ്ക്ക് ചേർന്ന യോഗത്തിലാണ് തീരുമാനം. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ സ്വാഗതം ചെയ്ത സംഘടന. നാളത്തെ ലഖ്‌നൗ മഹാപഞ്ചായത്ത് നിശ്ചയിച്ചതുപോലെ തുടരുമെന്നും സംഘടന. പ്രധാനമന്ത്രി നരേന്ദ്രമോദി റദ്ദാക്കുന്നതായി പ്രഖ്യാപിച്ച മൂന്ന് വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കുന്നതിൽ നിയമപരമായ ഉറപ്പുനൽകണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. ഇതോടൊപ്പം നേരത്തെ കർഷകർ ഉന്നയിച്ച മറ്റ് ചില ആവശ്യങ്ങളിൽകൂടി കേന്ദ്രത്തിന്റെ അനുകൂലമായ തീരുമാനം വരേണ്ടതുണ്ട്.

സിംഗു അതിർത്തിയിൽ നടന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിൽ താങ്ങുവില സംബന്ധിച്ച് നിയമപരിരക്ഷ ഉറപ്പാക്കുക, നിർദിഷ്ട വൈദ്യുതി(ഭേദഗതി) ബിൽ 2020 പിൻവലിക്കുകയും സബ്സിഡി നിരക്കിൽ വൈദ്യുതി നൽകുന്നത് തുടരുകയും ചെയ്യുക, വായുമലിനീകരണ നിരോധനബില്ലിലെ കർഷകവിരുദ്ധ ഭാഗം ഒഴിവാക്കുക, സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് സഹായധനം നൽകുക, സമരത്തിൽ പങ്കെടുത്ത കർഷകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളും കർഷകർ ഉന്നയിച്ചു. ലഖിംപൂർ കർഷക കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതും. അനുകൂലമായ പ്രതികരണമുണ്ടായില്ലെങ്കിൽ 27ന് വീണ്ടും യോഗം ചേരുമെന്നും ഇതില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും കർഷകർ അറിയിച്ചു. സിംഗു അതിർത്തിയിലാണ് സംയുക്ത കിസാൻ മോർച്ച യോഗം നടന്നത്.