തലശ്ശേരിയിലെ ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരല്ലെന്ന് സിബിഐ

തലശ്ശേരിയിലെ ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരല്ലെന്ന് സിബിഐ. കൊടിസുനിയും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നും സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും അതില്‍ പങ്കുണ്ടെന്നുമാണ് സിബിഐ വാദിക്കുന്നത്. ഫസല്‍ വധക്കേസില്‍ സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. മൂന്ന് മാസം നീണ്ട തുടരന്വേഷണത്തില്‍ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വധത്തിന് പിന്നിലെന്ന വാദം തെറ്റെന്ന് തെളിഞ്ഞുവെന്നാണ് സിബിഐ റിപ്പോര്‍ട്ട്. താനടക്കം 4 പേരാണ് ഫസലിനെ കൊന്നതെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്.

2006 ഒക്ടോബര്‍ 22-നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശ്ശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകനായ ഫസല്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതിലുള്ള എതിര്‍പ്പ് മൂലമായിരുന്നു കൊലപാതകം എന്നായിരുന്നു ആരോപണം.