മുല്ലപ്പെരിയാര്‍ അണക്കെട്ട് സമൂഹമാധ്യമങ്ങള്‍ വഴി അനാവശ്യ ഭീതി പരത്തിയാല്‍ നടപടി : മുഖ്യമന്ത്രി പിണറായി വിജയന്‍

ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് നിലവില്‍ സമൂഹമാധ്യമങ്ങളില്‍ അനാവശ്യ ഭീതി പരത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അണക്കെട്ടുമായി ബന്ധപ്പെട്ട് നിലവില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഡാം തുറക്കുന്നതിന് മുന്നോടിയായി സമൂഹമാധ്യമങ്ങളിലെ പ്രചാരണം കൂടി കണക്കിലെടുത്ത് ദേശീയ ദുരന്തനിവാരണ സേനയും റവന്യൂ സംഘവും സംയുക്തമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ ബോധവത്കരണം നടത്തിയിരുന്നു. പെരിയാര്‍ തീരത്തുള്ളവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായിരുന്നു നടപടി.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137 അടി കടന്നെങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് ഡാമില്‍ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴ ഒഴിഞ്ഞ് നിന്നാല്‍ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് എത്താന്‍ സാധ്യതയില്ല.അഥവാ ജലനിരപ്പ് ഉയര്‍ന്നാലും ആശങ്കപ്പെടേണ്ടതില്ലെന്ന് വ്യക്തമാക്കാനായിരുന്നു ബോധവത്കരണം.

2018ലേതിന് സമാനമായ സാഹചര്യം നിലവിലില്ല. കുറഞ്ഞ അളവില്‍ അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ കുറച്ച് പേരെ മാത്രമാണ് മാറ്റിപ്പാര്‍ക്കേണ്ടി വരിക. ഇവരുടെ പട്ടിക തയ്യാറാക്കി, മാറ്റുന്നതിന് ആവശ്യമായ വാഹനങ്ങള്‍ സജ്ജീകരിച്ചു. ദുരിതാശ്വാസ ക്യാന്പുകളും കണ്ടെത്തി. ഭീഷണി ഒഴിയും വരെ പ്രദേശത്തെ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആര്‍ഡിഒയുടെയും രണ്ട് സബ്കളക്ടര്‍മാരുടെയും നേതൃത്വത്തില്‍ റവന്യൂസംഘത്തെയും എന്‍ഡിആര്‍എഫിനെയും വിന്യസിച്ചെന്ന് ജില്ലഭരണകൂടം അറിയിച്ചു.