

കാസര്‍കോട്: മടിക്കൈ ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിലാണ് റാഗിംഗ് നടന്നത്. ഷർട്ടിൻ്റെ ബട്ടൺ ഇടാത്തതിൻ്റെ പേരിൽ തുടങ്ങിയ തർക്കമാണ് ക്രൂര മർദ്ദനത്തിൽ കലാശിച്ചത്. സംഭവത്തിന് പിന്നാലെ 15 വിദ്യാർത്ഥികൾക്കെതിരെകേസെടുത്തു. പ്ലസ് വൺ സയൻസ് വിദ്യാർത്ഥി ഷാനിദിന്റെ പരാതിയിലാണ് കേസ്. ബട്ടൺ ഇടാത്തത് ചോദ്യം ചെയ്ത പ്ലസ് ടു വിദ്യാർത്ഥികളും ഷാനിദും തമ്മിൽ തര്‍ക്കമുണ്ടാവുകയും പിന്നീട് പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് വിദ്യാർത്ഥിയെ ആക്രമിക്കുകയുമായിരുന്നു.

ഷാനിദ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അടിയേറ്റ് ബോധം പോയ ഷാനിദിനെ സ്കൂളിലെ അധ്യാപകരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി. സ്കൂളിൻ്റെ ഭാഗത്ത് നിന്നുള്ള പരാതി ഇന്ന് പൊലീസിന് കൈമാറും.

