മഹാരാഷ്ട്ര: സ്കൂളിൽ ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലും അറ്റൻഡന്റും അറസ്റ്റിൽ. ഇവർക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.താനെയിലെ ഷാപൂരിലെ ആർഎസ് ധമാനി സ്കൂളിലെ നാല് അധ്യാപകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.ശുചിമുറിയിൽ രക്തക്കറ കണ്ടതിനെ തുടർന്നാണ് വിദ്യാർഥികളെ പരിശോധിച്ചത്. അഞ്ചാംതരം മുതൽ പത്താംതരം വരെയുള്ള വിദ്യാർർഥിനികളാണ് അതിക്രമത്തിന് ഇരയായത്.
സ്കൂളിലെ ജീവനക്കാർ ചൊവ്വാഴ്ച ശുചിമുറിയിൽ രക്തക്കറ കണ്ടെത്തുകയും ഉടൻ തന്നെ അധ്യാപകരെയും പ്രിൻസിപ്പലിനെയും ഇക്കാര്യം അറിയിക്കുകയുമായിരുന്നു. ആരാണ് ഉത്തരവാദികളെന്ന് കണ്ടെത്തുന്നതിനായായി പെൺകുട്ടികളെ കൺവെൻഷൻ ഹാളിലേക്ക് വിളിച്ചുവരുത്തി,വിദ്യാർത്ഥിനികളോട് ആർക്കൊക്കെ ആർത്തവമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്താൻ ആവശ്യപ്പെട്ടു. കൈകൾ ഉയർത്തിയ പെൺകുട്ടികളുടെ വിരലടയാളം ഉൾപ്പെടെയുള്ള വിവരങ്ങൾ അധ്യാപകർ രേഖപ്പെടുത്തി. ബാക്കിയുള്ള പെൺകുട്ടികളെ ശുചിമുറിയിലേക്ക് കൊണ്ടുപോയി, അവിടെവച്ച് വിവസ്ത്രരാക്കി പരിശോധനക്ക് വിധേയരാക്കുകയായിരുന്നു.രക്ഷിതാക്കൾ വൻ പ്രതിഷേധം ഉയർത്തിയതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.