പത്തനംതിട്ട എം പി ആൻ്റോ ആൻ്റണിക്ക് മധുരം നല്‍കി എസ്ഡിപിഐ നേതാക്കള്‍. എസ്ഡിപിഐ സ്ഥാപകദിനത്തില്‍ എംപിയുടെ ഓഫീസിലെത്തിയായിരുന്നു മധുരം നല്‍കിയത്. എം പി മധുരം വാങ്ങി കഴിക്കുകയും ചെയ്തു. എസ്ഡിപിഐയുടെ സ്ഥാപകദിനമായ ജൂൺ 21-ന് പത്തനംതിട്ടയിലെ എംപി ഓഫീസില്‍ നേരിട്ടെത്തിയാണ് എസ്ഡിപിഐ ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദും പ്രവര്‍ത്തകരും എംപിക്ക് ലഡു നല്‍കിയത്. നേതാക്കള്‍ വരുന്നതിന്റെയും മധുരം നല്‍കുന്നതിന്റെയും വീഡിയോ ഷൂട്ട് ചെയ്യുകയും റീലായി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
അതേസമയം, വിവാദത്തില്‍ പ്രതികരണവുമായി ആന്റോ ആന്റണി എം പി രംഗത്തെത്തി. തൻ്റെ മണ്ഡലത്തിലെ ആളുകളാണ് മധുരവുമായി വന്നതെന്നും ഓഫീസിലേക്ക് ആര്‍ക്കും വരാമെന്നും ആന്റോ ആന്റണി പറഞ്ഞു. ‘സമൂഹത്തിലുളള ഏത് സംഘടനകളും വ്യക്തികളും ഓഫീസില്‍ വരാറുണ്ട്. എല്ലാവരുമായും നല്ല ബന്ധമാണുളളത്. അവര്‍ ഓഫീസിലെത്തി മധുരം തന്നത് ഞാന്‍ സ്വീകരിച്ചു. അതിലെന്താണ് കുഴപ്പം? എന്റെ മണ്ഡലത്തിലെ ആളുകളാണ് ഓഫീസിലേക്ക് വന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഞാന്‍ എല്ലാവരുടെയും എംപിയാണ്. എസ്ഡിപി ഐ നേതൃത്വം ഓഫീസിലേക്ക് വന്ന് മധുരം തരികയായിരുന്നു. അത് സ്വീകരിച്ചത് രാഷ്ട്രീയ സഹകരണമായി വ്യാഖ്യാനിക്കേണ്ടതില്ല’- ആന്റോ ആന്റണി പറഞ്ഞു.