ഭാരതാംബ വിവാദം; അയഞ്ഞ് രാജ്ഭവന്‍, ഔദ്യോഗിക പരിപാടികളിൽ ഭാരതാംബയുടെ ചിത്രവും നിലവിളക്കും വെക്കില്ല

തിരുവനന്തപുരം; രാജ്ഭവനിലെ പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രവും പുഷ്പാർച്ചനയും വിവാദമായ സാഹചര്യത്തിലാണ് ഗവർണർ
ഈ തീരുമാനം കൈക്കൊണ്ടത്.  സംസ്ഥാന സർക്കാരുമായി ഇതേ ചൊല്ലി ഒരു സംഘർഷം വേണ്ടെന്നാണ് രാജ്ഭവൻ്റെ നിലപാട്. ഔദ്യോഗിക പരിപാടികളിൽ കാവിക്കൊടി ഏന്തിയ ഭാരതാംബയുടെ ചിത്രം ഒഴിവാക്കാനാണ് തീരുമാനം. അതായത് രാജ്ഭവനിൽ നടത്തുന്ന ഔദ്യോഗിക പരിപാടികളിൽ ഇനി നിലവിളക്കും ഭാരതാംബയും ഉണ്ടാകില്ല. അതേസമയം രാജ്ഭവന്‍റെ ചടങ്ങുകളില്‍ ഭാരതാംബയുടെ ചിത്രവും വിളക്കും തുടരാനാണ് തീരുമാനം. നാളത്തെ പ്രഭാഷണ വേദിയിലും ഭാരതാംബയുടെ ചിത്രവും വിളക്കും ഉണ്ടാകും.

കൃഷി വകുപ്പ് ജൂൺ 5ന് രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷത്തിലാണ് വിവാദം ഉണ്ടായത്. ഭാരതാംബയുടെ ചിത്രത്തിൽ ദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തണമെന്നായിരുന്നു രാജ്ഭവൻ്റെ ആവശ്യം. എന്നാൽ സർക്കാർ പരിപാടിയിൽ ഇത്തരം കാര്യങ്ങൾ നടക്കില്ലെന്നും RSSന്‍റെ സങ്കല്‍പത്തിലുള്ള ഭാരതാംബയുടെ ചിത്രം മാറ്റണം എന്നുമായിരുന്നു കൃഷി മന്ത്രി പ്രസാദിന്‍റെ നിലപാട്.  ഗവർണർ ഇതിന് തയ്യാറാവാതെ വന്നതോടെ  രാജ്ഭവനിലെ പരിപാടി ഉപേക്ഷിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കൃഷി വകുപ്പ് പരിപാടി നടത്തുകയായിരുന്നു. അതേ സമയം ചിത്രത്തിന് മുന്നില്‍ സ്വന്തം നിലക്ക് രാജ്ഭവനും പരിപാടി സംഘടിപ്പിച്ചു. ഭാരതാംബ രാജ്യത്തിന്റെ പ്രതീകമാണെന്നും ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റില്ലെന്നുമായിരുന്നു അന്ന് ഗവർണർ സ്വീകരിച്ച നിലപാട്.