തിരുവനന്തപുരം: അശ്രദ്ധമായ ഡ്രൈവിങ്ങിലൂടെ എന്‍ജിനീയറിങ് വിദ്യാര്‍ഥി കാളിദാസിന്‍റെ മരണത്തിന് കാരണക്കാരനായ ഡ്രൈവറെ 15ാം ദിവസം KSRTC ജോലിയിൽ തിരിച്ചെടുത്തു. താല്‍ക്കാലിക ഡ്രൈവര്‍ കുറ്റക്കാരനെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ തിരിച്ചെടുക്കില്ലെന്ന നിയമം ലംഘിച്ചാണ് പത്തനാപുരം സ്വദേശി രാജേഷിനെ തിരിച്ചെടുത്തതെന്ന് ആരോപണം. നാട്ടുകാരനായ ഡ്രൈവറോട് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനുളള പ്രത്യേക താല്‍പര്യമാണ് നിയമ ലംഘനത്തിന് പിന്നിലെന്ന് കൊല്ലപ്പെട്ട കാളിദാസിന്‍റെ കുടുംബം ആരോപിക്കുന്നു
കാളിദാസും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടിയിലേയ്ക്ക് മേയ് 12ന് പനവിള ഫ്ലൈ ഓവറില്‍ വച്ച് വെളള വര മറിക ടന്നെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറുകയായിരുന്നു. പത്തനാപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്ത് കയറുകയായിരുന്നു. ഫ്ലൈ ഓവറില്‍ ഓവര്‍ടേക്കിങ് പാടില്ലെന്ന നിയമവും ബസ് ഡ്രൈവര്‍ ലംഘിച്ചിരുന്നു. മേയ് 12ന് അപകടമുണ്ടാക്കിയ ഡ്രൈവറെ മേയ് 27ന് തിരിച്ചെടുത്തു
എം പാനല്‍ ഡ്രൈവര്‍ കുറ്റക്കാരനെങ്കില്‍ മൂന്ന് മുതല്‍ ആറു മാസം വരെ മാറ്റി നിര്‍ത്തണമെന്ന കീഴ്‌വഴക്കവും, തിരിച്ചെടുക്കേണ്ടന്ന നിയമവും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് റിട്ടയേഡ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ കൂടിയായ കാളിദാസിന്റെ അച്ഛന്‍ ചൂണ്ടിക്കാട്ടി . കാളിദാസിന്റെ ഒപ്പമുണ്ടായിരുന്ന സഹപാഠി ഗുരുതരമായ പരുക്കുകളോടെ ചികില്‍സയിലാണ്. അപകടരമായ രീതിയില്‍ വാഹനമോടിച്ചതിന് കന്‍റോണ്‍മെന്റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസും ഡ്രൈവര്‍ രാജേഷിനെതിരെയുണ്ട്