കെനിയയിലെ വാഹനാപകടത്തിൽ മരിച്ച 5 മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. ഗുരുതരമായി പരുക്കേറ്റ രണ്ട് മലയാളികളെ നെയ്റോബിയിലെ ആശുപത്രിയിലേക്ക് എയർ ലിഫ്റ്റ് ചെയ്തു. പരുക്കേറ്റ ബാക്കിയുള്ള എല്ലാവരേയും ഇന്ന് തന്നെ നെയ്റോബിയിലേക്ക് റോഡ് മാർഗ്ഗം എത്തിക്കും
പെരുന്നാൾ അവധിയോടനുബന്ധിച്ച് ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദ യാത്ര പോയവര്‍ സഞ്ചരിച്ച ബസ് മറിഞ്ഞാണ് 6 പേർ മരിച്ചത് ഇതിൽ 5 പേർ മലയാളികളാണ്. തിരുവല്ല സ്വദേശിനി ഗീതാ ഷോജി ഐസക് (58), മൂവാറ്റുപുഴ സ്വദേശിനി ജെസ്‌ന (29), ഏക മകൾ റൂഹി മെഹ്റിൻ (ഒന്നര), പാലക്കാട് മണ്ണൂരിലെ റിയ (41), മകൾ ടൈറ (7) എന്നിവരാണ് മരിച്ച മലയാളികൾ. തൃശ്ശൂർ സ്വദേശി മുഹമ്മദ് ഹനീഫിന്റെ ഭാര്യയാണ് ജെസ്‌ന. മുഹമ്മദ് ഹനീഫിന് പരിക്കേറ്റിട്ടുണ്ട്. റിയയുടെ ഭർത്താവ് കോയമ്പത്തൂർ സ്വദേശി ജോയൽ (41), മകൻ ട്രാവിസ് (14) എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ബസ്സിലുണ്ടായിരുന്നത് 32 പേരാണെന്നാണ് വിവരം 3 ടൂറിസ്റ്റ് ഗൈഡുകളും ഡ്രൈവറുമുൾപ്പെടെയാണിത്. 14 മലയാളികളും കർണാടക, ഗോവ സ്വദേശികളും സംഘത്തിലുണ്ടായിരുന്നു. പ്രാദേശിക സമയം തിങ്കളാഴ്‌ച വൈകീട്ട് 4 മണിക്കായിരുന്നു അപകടം. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ എല്ലാവരും അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. എല്ലാവരും ‘ദ് നെയ്റോബി ഹോസ്പിറ്റലിൽ’ ചികിത്സയിൽ തുടരുകയാണ്