ഗുജറാത്ത്: ഒളിച്ചോടാന്‍ മധ്യവയസ്കനെ കൊന്ന് സ്വന്തം മരണമെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച യുവതിയും കാമുകനും അറസ്റ്റിൽ. 22 കാരി ഗീത അഹിറും കാമുകന്‍ ഭരത് അഹിറും (21) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് ജഖോത്ര ഗ്രാമത്തില്‍ നിന്ന് ഗീതയെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. തുടര്‍ന്ന് ഗീതയെ തിരയുന്നതിനിടെ പകുതി വെന്ത ഒരു മൃതദേഹം ഗ്രാമത്തിലെ കുളത്തിന് സമീപത്തു നിന്ന് ലഭിച്ചു. മൃതദേഹത്തിന് അരികില്‍ നിന്ന് ലഭിച്ച സാരിയും വെള്ളി പാദസരവും ഗീതയുടെതായതിനാല്‍ കുടുംബം മൃതദേഹം ഏറ്റു വാങ്ങി. വീട്ടിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പക്ഷെ മൃതദേഹം സ്ത്രീയുടേതല്ല, പുരുഷന്‍റേതാണെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കത്തിക്കരിഞ്ഞ മൃതദേഹം ഒറ്റയ്ക്ക് താമസിച്ചിരുന്ന ഹർജി ഭായ് സോളന്‍കിയുടെതാണെന്ന് മനസിലായി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഗീതയും ഭരതും പ്രണയത്തിലായിരുന്നെന്ന് വിവരം ലഭിച്ചു. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരം പുറം ലോകമറിയുന്നത്.
താന്‍ മരിച്ചതായി കഥ പ്രചരിപ്പിക്കാന്‍ ദിവസങ്ങളായി ഗീതയും ഭരതും ഒരു മൃതദേഹം തേടി നടക്കുകയായിരുന്നു. കൊലപാതകം പ്ലാന്‍ ചെയ്യാന്‍ ദൃശ്യം സിനിമയുടെ രണ്ടു ഭാഗങ്ങളും കണ്ടിരുന്നുവെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. മേയ് 26 ന് ഭരത്, സോളന്‍കിയെ കാണുകയും ബൈക്കില്‍ ലിഫ്റ്റ് നല്‍കയും ചെയ്തു. ഹര്‍ജിയെ നേരത്തെ പ്ലാന്‍ ചെയ്ത സ്ഥലത്തെത്തിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. പിന്നീട് മൃതദേഹം കുളത്തിന് അരികിലെത്തിച്ചു. ചൊവ്വാഴ്ച രാത്രി എല്ലാവരും ഉറങ്ങിയ സമയം ഗീത പെട്രോളുമായി കുളത്തിന് അരികിലെത്തി ഭരതിന്‍റെ സഹായത്തോടെ മൃതദേഹം കത്തിച്ചു. ഇതിന് ശേഷമാണ് തെറ്റിദ്ധരിപ്പിക്കാന്‍ മൃതദേഹത്തിന് സമീപം സാരിയും പാദസരവും ഉപേക്ഷിച്ചത്