പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, 2 പേര്‍ പിടിയില്‍

കോഴിക്കോട്:പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ബേപ്പൂർ സ്വദേശികളുടെ മകനായ ഏഴു വയസ്സുകാരനെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കോഴിക്കോട് പുതിയ കടവിലാണ് സംഭവം.
പ്രതികളായ മംഗലാപുരം സ്വദേശികളായ ലക്ഷ്മി, ശ്രീനിവാസൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനിവാസന്‍ മോഷണ കേസിലെ പ്രതിയാണ്

കുട്ടി കളിച്ചു കൊണ്ടിരിക്കെ ചാക്കിലാക്കി കൊണ്ടു പോകാനായിരുന്നു ശ്രമം. ഇത് കണ്ട് കുടെയുണ്ടായിരുന്ന കുട്ടികള്‍ ബഹളം വച്ച് വിവരം നാട്ടുകാരെ അറിയിച്ചു. തുടർന്ന് നാട്ടുകാര്‍ തടഞ്ഞു വെച്ച ഇവരെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ശേഷം നാടോടി സ്ത്രീ ചാക്കുമായി വേഗത്തില്‍ നടന്നു പോകുന്നതിന്‍റെയും കുട്ടികള്‍ ഇവരുടെ പിന്നാലെ ഓടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
തന്നെ പിടിക്കാൻ നോക്കിയത് കൂട്ടുകാര്‍ കണ്ടുവെന്നും അവര്‍ സ്ത്രീയെ ഓടിക്കുകയായിരുന്നുവെന്നും ഏഴു വയസുകാരൻ പറഞ്ഞു. കസ്റ്റഡിയിലുള്ളവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്