ദില്ലി: 40കാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ 23കാരനെതിരെ കേസെടുത്ത് ജയിലില്‍ അടച്ചതില്‍ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കേസിൽ യുവാവിന് ഇടക്കാല ജാമ്യം അനുവദിച്ച് നടത്തിയ പരാമർശങ്ങളിലാണ് വിമർശനം. 40കാരിയുെട പരാതിയുടെ അടിസ്ഥാനത്തിൽ സമൂഹ മാധ്യമ ഇൻഫ്ലുവൻസറായ യുവാവിനെതിരെ ദില്ലി പൊലീസ് ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ഏഴുമാസമായി യുവാവ് ജയിലിലാണ്
യുവാവിനെതിരെ എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദില്ലി പൊലീസ് ഐപിസി സെക്ഷൻ 376 പ്രകാരം കേസെടുത്തതെന്ന് വ്യക്തമല്ലെന്ന് കോടതി പറഞ്ഞു. ”പരാതിക്കാരിയും പ്രതിയും ഏഴ് തവണ ജമ്മുവിലേക്ക് യാത്ര പോയിട്ടുണ്ട്. സ്ത്രീ സ്വമേധയാണ് യുവാവിനൊപ്പം പോയത്. അതിൽ അവരുടെ ഭർത്താവിന് പ്രശ്നമില്ല. പിന്നെന്തിനാണ് ബലാത്സംഗക്കുറ്റം ചുമത്തിയതെന്നും സുപ്രീം കോടതി ചോദിച്ചു. 2 കൈയും കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാകൂ.. പരാതിക്കാരി കൊച്ചു കുട്ടിയല്ലെന്നും 40 വയസ്സുള്ള മുതിർന്ന സ്ത്രീയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ദില്ലി ഹൈക്കോടതി ജാമ്യഹർജി തള്ളിയതോടെയാണ് യുവാവ് സുപ്രീം കോടതിയെ സമീപിച്ചത്.
യുവാവുമായി സ്വന്തം വസ്ത്ര ബ്രാൻഡിന്റെ പരസ്യത്തിന് ബന്ധപ്പെട്ടതോടെയാണ് ഇരുവരും അടുപ്പത്തിലായത്. പരസ്യത്തിനായി പ്രതി ജമ്മുവിലെ ആപ്പിൾ സ്റ്റോർ വഴി ഐഫോൺ ആവശ്യപ്പെട്ടു. തുടർന്ന് യുവതി ഐഫോൺ നൽകി. എന്നാൽ, പ്രതി ഫോൺ വിൽക്കാൻ ശ്രമിച്ചതോടെ ബന്ധം വഷളായി. ” 2021 ഡിസംബറിൽ ഫോണിന്‍റെ ബാക്കി തുക 20,000 രൂപ തിരികെ നൽകാനും ക്ഷമ ചോദിക്കാനും പ്രതി നോയിഡയിലെ സ്ത്രീയുടെ വീട്ടിൽ എത്തി. തുടർന്ന് കൊണാട്ട് പ്ലേസിലെ ഒരു ബ്രാൻഡ് ഷൂട്ടിനായി യാത്ര ചെയ്യാൻ നിർബന്ധിച്ചു. യാത്രയ്ക്കിടെ, ലഹരി ചേർത്ത മധുര പലഹാരങ്ങൾ നൽകി ബോധം നഷ്ടപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു. നഗ്ന ചിത്രങ്ങൾ പകർത്തുകയും രണ്ടര വർഷക്കാലം തുടർച്ചയായ ലൈംഗിക പീഡനത്തിന് വിധേയമാക്കുകയും
ചെയ്തു” 40കാരി തന്‍റെ പരാതിയിൽ പറയുന്നു