കാലവർഷം കനത്തു; വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം, തൃശൂരിൽ മിന്നൽ ചുഴലി,

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ വിവിധ ജില്ലകളിൽ വ്യാപക നാശ നഷ്ടം. സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്.വിവിധ ജില്ലകളിലായി പത്തിലേറെ വീടുകൾ മരം വീണ് തകർന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ അടക്കം പലയിടത്തും കടൽക്ഷോഭം രൂക്ഷമായി. തൃശൂര്‍ അരിമ്പൂര്‍ കോള്‍പാടശേഖരത്തിൽ മിന്നൽ ചുഴലിയുണ്ടായി. ചുഴലിയെ തുടര്‍ന്ന് പമ്പ് ഹൗസ് തകര്‍ന്നു.

ഇടുക്കി മലങ്കര അണക്കെട്ടിന്‍റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നു. മലപ്പുറം മുതൽ കാസർകോട് വരെ അഞ്ച് ജില്ലകളിൽ റെഡ് അല‍ർട്ട് തുടരുകയാണ്. ഇന്ന് മറ്റു 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.കനത്ത മഴയിൽ തൃശൂർ ചെന്ത്രാപ്പിന്നി പപ്പടം നഗറിൽ വെള്ളം കയറി. മുപ്പതോളം വീടുകൾ വെള്ളത്തിൽ തുടർച്ചയായി പെയ്ത മഴയിലാണ് തോട് കവിഞ്ഞൊഴുകി വീടുകൾ വെള്ളത്തിലായത്.

മഴ ശക്തിപ്പെട്ട സാഹചര്യത്തിൽ വയനാട്ടിലെ വൈത്തിരി ഫെസ്റ്റ് നിർത്തിവെച്ചു. ഈ മാസം 31 വരെ നടക്കാനിരിക്കെയാണ് ഫെസ്റ്റ് നിർത്തിയത്. മുത്തങ്ങയില്‍ വൈദ്യുതി പോസ്റ്റ് തകർത്ത് റോഡിന് കുറുകെ മരം വീണു. അപകടകരമായ കടന്ന് പോകാൻ ശ്രമിച്ച കെഎസ്ആർടി ബസ് അല്‍പ്പനേരം മരത്തിനിടയില്‍ കുടുങ്ങി. ഇടുക്കി പാമ്പാടുംപാറയിൽ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. മധ്യപ്രദേശ് സ്വദേശി മാലതി ആണ് മരിച്ചത്. രാമക്കൽമേട് തോവാളപടിയിൽ ശക്തമായ മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു. എറണാംകുളം ജില്ലയിലെ ഭൂതത്താൻകെട്ട് ഡാമിന്‍റെ നാല് ഷട്ടറുകൾ ഉയർത്തി.സെക്കൻ്റിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

കണ്ണൂർ ആലക്കോട് കനത്ത മഴയിൽ രണ്ട് വീടുകൾ തകർന്നു. ആർക്കും പരുക്കില്ല. പുലർച്ച രണ്ടു മണിയോടെയായിരുന്നു അപകടം.കണ്ണൂർ കുപ്പത്ത് ദേശീയപാതയിൽ കൂടുതൽ ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. മണ്ണിടിഞ്ഞു റോഡിലേക്ക് പതിച്ചു. ഇന്നലെ രാത്രി മണ്ണിടിഞ്ഞതിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടഞ്ഞിരിക്കുകയാണ്.മലപ്പുറം പൊന്നാനിയിൽ കടലാക്രമണം രൂക്ഷമായി. മുന്‍കരുതലിന്‍റെ ഭാഗമായി അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പത്തനംതിട്ട ജില്ലയിലും മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി.

പമ്പ ചാലക്കയം റോഡിലും വടശ്ശേരിക്കര ചിറ്റാർ റോ‍ഡിലും മരങ്ങൾ വീണ് ഏറെനേരെ ഗതാഗതം തടസ്സപ്പെട്ടു. കൊല്ലത്ത് കിഴക്കൻമലയോര മേഖലയിലും നഗരപ്രദേശങ്ങളിലും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. ഇന്നലെ രാത്രി പുനലൂർ കോട്ടവട്ടം സ്വദേശി ജോസിന്‍റെ വീട്ടിന് മുകളിലേക്ക് തേക്ക് മരം ഒടിഞ്ഞു വീണു. ആർക്കും പരുക്കില്ല.ആലപ്പുഴയിൽ ശക്തമായ കാറ്റിലും മഴയിലും രണ്ടിടങ്ങളിലായി മരം വീണ് വീട് തകർന്നു. കുറുങ്ങാട് റംലത്തിൻ്റെ വീടാണ് രാത്രിയിൽ തകർന്നു വീണത്. കനത്ത മഴയിൽ പാലക്കാട് കുളപ്പുള്ളി പാതയിൽ ഒറ്റപ്പാലം കിഴക്കേത്തോട് പാലത്തിൽ മണ്ണിടിച്ചിൽ;ഒറ്റപ്പാലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒറ്റപ്പാലത്തു നിന്നും പാലപ്പുറം ഭാഗത്തേക്ക് പോകുമ്പോൾ പാലത്തിൻറെ ഇടതുഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്