ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്ക് സ്ഥിരീകരിച്ച് ഇന്റലിജന്‍സ്..

ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സംബന്ധിച്ച് ഇന്റലിജന്‍സിന് നിര്‍ണായക വിവരം ലഭിച്ചതായി ലോകരാജ്യങ്ങളെ അറിയിച്ച് ഇന്ത്യ. ദൃക്‌സാക്ഷികളില്‍ നിന്ന് ഇതിനെ സാധൂകരിക്കുന്ന മൊഴികളും ടെക്‌നികല്‍ തെളിവുകളും ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി 13 ലോകനേതാക്കളുമായുള്ള ഫോണ്‍ സംഭാഷണത്തിലും 30 അംബാസിഡര്‍മാരുമായുള്ള മീറ്റിംഗിലും ഈ വിവരങ്ങള്‍ അറിയിച്ചതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണം നടത്തിയ ഭീകരരുടേയും ദി റസിസ്റ്റന്‍സ് ഫ്രണ്ട് സംഘടനയുടേയും ഇലക്ട്രോണിക് സിഗ്‌നേച്ചര്‍ പാകിസ്ഥാനിലെ രണ്ട് സ്ഥലങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്ത്യ ലോകനേതാക്കളെ അറിയിച്ചു. ഭീകരര്‍ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നവരാണെന്നും ഇവര്‍ക്കെതിരെ ദൃക്‌സാക്ഷികളുടെ മൊഴിയുണ്ടെന്നും ലോകത്തെ ഇന്ത്യ അറിയിച്ചു.