ഭാര്യയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലി; യുവാവിന് എതിരെ കേസ്..

ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ കേസെടുത്ത് പോലീസ്. വേങ്ങര സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി സ്വദേശിയായ വീരാന്‍കുട്ടിക്കെതിരേയാണ് മലപ്പുറം വനിതാ സെല്‍ കേസെടുത്തത്. നിയമവിരുദ്ധമായരീതിയില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് പുറമേ ഗാര്‍ഹികപീഡനക്കുറ്റവും ഇയാൾക്ക് എതിരെ ചുമത്തിയിട്ടുണ്ട്.

വിവാഹത്തിന് ശേഷം 40 ദിവസം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത്. ഇതിനുപിന്നാലെ ഗര്‍ഭിണിയായ യുവതി സ്വന്തംവീട്ടിലെത്തി. എന്നാല്‍, അന്നുമുതല്‍ ഭര്‍ത്താവ് വീരാന്‍കുട്ടി തന്നെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും കുഞ്ഞുണ്ടായിട്ടും യാതൊരുവിവരവും അന്വേഷിച്ചിട്ടില്ലെന്നുമാണ് യുവതിയുടെ പരാതിയിലുള്ളത്. കുഞ്ഞുണ്ടായി മാസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് വീരാന്‍കുട്ടി യുവതിയെ മൊഴി ചൊല്ലുന്നതായി യുവതിയുടെ പിതാവിനെ ഫോണിലൂടെ വിളിച്ചറിയിച്ചത്. വിവാഹസമയത്ത് യുവതിയുടെ കുടുംബം 30 പവന്‍ സ്വര്‍ണം സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍, ഈ സ്വര്‍ണം തിരികെനല്‍കിയിട്ടില്ലെന്നും മൊഴിയുണ്ട്.