മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിൽ മഞ്ചേരി അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. 15 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഇതില്‍ ഒന്നാം പ്രതി ഷൈബിൻ അഷറഫ്, രണ്ടാം പ്രതി ശിഹാബുദ്ദീൻ, ആറാം പ്രതി നിഷാദ് എന്നീ മൂന്നു പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി പറഞ്ഞു. കേസിലെ മറ്റു പ്രതികളെ കോടതി വെറുതെ വിട്ടു കുറ്റക്കാര്‍ക്കുള്ള
ശിക്ഷ ഈ മാസം 22 ന് വിധിക്കും
പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത് 2019 ഓഗസ്റ്റിലായിരുന്നു. വ്യവസായിയായ ഷൈബിൻ അഷ്റഫും സംഘവുമായിരുന്നു പിന്നിൽ. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോർത്തി മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഒരു വർഷം ചങ്ങലക്കിട്ട് പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്റെ രഹസ്യം പറയാൻ തയ്യാറായില്ല. ക്രൂര പീഡനത്തിന് ഒടുവിൽ ഷാബ ഷെരീഫ് കൊല്ലപ്പെടുകയായിരുന്നു
മൃതദേഹമോ ശരീര ഭാഗങ്ങളോ കണ്ടെത്താനാവാത്ത കേസിൽ സംസ്ഥാനത്തെ ആദ്യത്തെ വിധിയാണ് ഇതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്താൻ കഴിയാത്ത കേസിൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങളാണ് നിർണായകമായത്.
മുഖ്യപ്രതിയായ ഷൈബിൻ അഷ്റഫിൽ നിന്ന് വധ ഭീഷണി ഉണ്ടെന്ന് പറഞ്ഞ് കൂട്ടു പ്രതികൾ സെക്രട്ടറിയേറ്റിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ സംഭവത്തിൽ നിന്നാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് ക്രൂര കൊലപാതകം തെളിഞ്ഞത്. കാറില്‍ നിന്ന് ലഭിച്ച ഒരു മുടി നാരാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. അതിനിടെ
മുൻപ് വിദേശത്ത് നടന്ന രണ്ട് കൊലപാതകങ്ങളും ഷൈബിൻ അഷ്റഫിന്റെ നിർദ്ദേശപ്രകാരം ആയിരുന്നുവെന്ന പരാതികളിൽ സിബിഐ അന്വേഷണം നടത്തി വരികയാണ്