ഫർസാനയുടെ ദൃശ്യം പുറത്ത് ; അമ്മയുടെ നില മെച്ചപ്പെടുന്നു. കൂട്ടക്കുരുതിക്ക് കാരണം സാമ്പത്തിക ബുദ്ധിമുട്ടെന്ന് നിഗമനം

 

തിരുവനന്തപുരം ; സാമ്പത്തിക ബുദ്ധിമുട്ട് മൂലം സ്വപ്നം കണ്ട ജീവിതം തകർന്നതാണ് അഫാനെ കൂട്ടക്കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് നിഗമനം. കടത്തിന്റെ പേരിൽ ബന്ധുക്കൾ വിമർശിച്ചതും അഫാന്‍റെ പ്രണയത്തെ എതിർത്തതും വൈരാഗ്യത്തിന് കാരണമായി. 2000 രൂപ ചോദിച്ചപ്പോൾ അമ്മ നല്‍കാതിരുന്നതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം എന്നും വിലയിരുത്തൽ. അതിനിടെ അഫാന്‍ ലഹരി ഉപയോഗിച്ചോ എന്ന് കണ്ടെത്താനുള്ള പരിശോധനയുടെ ഫലം ഇന്ന് ലഭിച്ചേക്കും. കൂട്ട കൊലയ്ക്കിടെ അഫാന്‍ ബാറിൽ പോയി മദ്യപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഉമ്മയെ ആക്രമിച്ചതിനും 3 പേരെ കൊന്നതിനും ശേഷമാണ് വെഞ്ഞാറമൂട്ടിലെ ബാറിലെത്തി മദ്യപിച്ചത്.
വീട്ടിലേക്ക് മദ്യം വാങ്ങി കൊണ്ടു വന്ന അഫാന്‍ ഫർസാനയെയും അനുജനെയും കൊന്ന ശേഷം ആ മദ്യവും കഴിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്

അതേസമയം അഫാന്റെ മാതാവ് ഷെമിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ശ്രീഗോകുലം മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. ഷെമിക്ക് ബോധമുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും ഡോക്ടർ കിരൺ രാജഗോപാൽ പറഞ്ഞു. എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിട്ടില്ല. ഷെമിയുടെ താടിയെല്ലും തലയോട്ടിയും പൊട്ടിയിട്ടുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി

അതിനിടെ വെഞ്ഞാറമൂടിൽ അഫാൻ കൊലപ്പെടുത്തിയ ഫർസാനയുടെ മരണത്തിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. വീട്ടിൽ നിന്നിറങ്ങി അഫാനെ കാണാനെത്തുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. മുക്കന്നൂരിലെ വീട്ടിൽ നിന്ന് ഫർസാന വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകുന്നതാണ് ദൃശ്യം

6 മണിക്കൂർ കൊണ്ട് 75 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് അഫാന്‍ 5 പേരുടെ ജീവനെടുത്തത്. കൊലക്കുശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി അഫാൻ പറഞ്ഞ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന എന്ന കാര്യം ശരിയാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. വിദേശത്തുള്ള പിതാവിന്‍റെ ബിസിനസ്സ്
8 വർഷമായി തകർച്ചയിലാണ്. ട്രാവല്‍ ബാന്‍ കാരണം നാട്ടിലേക്ക് വരാൻ സാധിക്കുന്നില്ല. ബന്ധുക്കളടക്കം പലരോടും കടം വാങ്ങിയിട്ടുണ്ട്. പലരും പല തവണയായി തിരിച്ചു ചോദിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തതും വിഷമമായി.
ഇഷ്ട പ്രകാരമുള്ള അഫാന്‍റെ ജീവിതത്തിന് പലപ്പോഴും പണം ലഭിച്ചിരുന്നില്ല. ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും പണമില്ലാതെ വിഷമിച്ചു. സാമ്പത്തികവും ജോലിയും ഇല്ലാതെ ഫർസാനയെ വിവാഹം കഴിക്കാൻ ആവില്ലെന്ന് ബന്ധുക്കൾ നിലപാടെടുത്തു. പിതാവിന്റെയും മാതാവിൻറെയും ബന്ധുക്കൾ സഹായിക്കാത്തതാണ് സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് കരകയറാൻ തടസമെന്ന ചിന്ത വൈരാഗ്യത്തിന് കാരണമായി. കൊല നടന്ന ദിവസം രാവിലെ 2000 രൂപ ഉമ്മയോട് ചോദിച്ചപ്പോൾ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് പെട്ടെന്നുള്ള പ്രകോപനം. സാമ്പത്തിക ബുദ്ധിമുട്ടിന്‍റെ പേരിൽ അരുംകൊലയിലേക്ക് നയിച്ച മാനസിക നില വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ പരിശോധിക്കാൻ ഒരുങ്ങുകയാണ് പൊലീസ്