തിരുവനന്തപുരം:കാര്യവട്ടം ഗവൺമെന്‍റ് കോളേജിലെ റാഗിങില്‍ 7 സീനിയർ വിദ്യാർത്ഥികളെ സസ്പെന്‍റ് ചെയ്തു. ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസ് നൽകിയ പരാതിയിലാണ് നടപടി. കോളേജിൽ നടന്നത് ക്രൂരമായ മർദനമെന്ന് പോലീസിന്‍റ എഫ്ഐആറില്‍ പറയുന്നു. പ്രതികളായ വിദ്യാർത്ഥികൾക്കെതിരെ റാഗിംഗ് നിയമം കൂടി ചുമത്തും.
ക്രൂരമായ റാഗിങ്ങിന് വിധേയനായ ബിൻസ് ജോസ് പ്രിൻസിപ്പാളിനും കഴക്കൂട്ടം പൊലീസിലും പരാതി നൽകിയിരുന്നു . തുടർന്ന് അന്വേഷണം നടത്തിയ ആൻ്റി റാഗിംങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്.
എസ്എഫ്ഐ പ്രവർത്തകരും മൂന്നാം വർഷ വിദ്യാർത്ഥികളുമായ ഏഴ് പേർക്കെതിരെയാണ് പരാതി. സീനിയർ വിദ്യാർഥികൾ തന്നെ മുറിയിൽ കൂട്ടിയിട്ട് ക്രൂരമായി മർദിച്ചു എന്ന് അതിക്രമത്തിനിരയായ ബിൻസ് പറഞ്ഞു.
അലൻ, വേലു, സൽമാൻ, അനന്തൻ പ്രാർത്ഥൻ, പ്രിൻസ് അടക്കമുള്ളവരാണ് മർദ്ദിച്ചത്
”കാൽമുട്ടിൽ നിലത്തു നിർത്തിയായിരുന്നു മർദ്ദനം. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ തുപ്പിയ വെള്ളം തന്നു, ഷർട്ട് വലിച്ചു കീറി, പരാതി നൽകിയാൽ ഇനിയും അടിക്കുമെന്ന് ഭീഷണിപ്പെടുത്തി, യൂണിയൻ ഓഫീസിൽ വെച്ചായിരുന്നു ഭീഷണി. അഭിഷേക് എന്ന വിദ്യാർത്ഥിയെയും മർദിച്ചു. ഒരു മണിക്കൂറോളം മര്‍ദ്ദനം തുടര്‍ന്നു” –
ബിൻസ് പരാതിയില്‍ പറഞ്ഞു