മഹാ കുംഭമേളക്കിടെ ഉണ്ടായ തിക്കും തിരക്കും; പത്തിലധികം പേർ മരിച്ചെന്ന് റിപ്പോർട്ട് , 70 ലധികം പേർക്ക് പരിക്കേറ്റു

ഉത്തര്‍പ്രദേശ് ; പ്രയാഗ്‌രാജില്‍ മഹാ കുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.
ഭക്തര്‍ ഇരച്ചെത്തിയതോടെ ബാരിക്കേഡുകള്‍ തകര്‍ന്നതാണ് അപകടത്തിന് കാരണം.
70ലധികം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ മേള ഗ്രൗണ്ടിനകത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.15 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് സ്ഥലത്തെ ഡോക്ടര്‍മാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല

10 കോടി ഭക്തര്‍ പങ്കെടുക്കുന്ന അമൃത് സ്‌നാനത്തിന് തൊട്ടു മുമ്പാണ് ദുരന്തമുണ്ടായത്.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തെ അമൃത് സ്‌നാനില്‍ പങ്കെടുക്കേണ്ടെന്നാണ് അഖില ഭാരതിയ അഖാര പരിഷത്തിന്‍റെ തീരുമാനം. മുങ്ങിക്കുളിച്ച ശേഷം എല്ലാവരും വളരെ വേഗം സ്ഥലത്ത് നിന്ന് ഒഴിയണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. അതിനിടെ തിക്കിലും തിരക്കിലും
പെട്ട് നിരവധി സംഘങ്ങളും കുടുംബങ്ങളും വേര്‍പിരിഞ്ഞെന്നും ആളുകള്‍ ബന്ധുക്കളെ തിരഞ്ഞു നടക്കുകയാണെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി