ഭാസ്കര കാരണവർ വധക്കേസ്; 14 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതി ഷെറിന്‍ പുറത്തേക്ക്

ഭാസ്കര കാരണവർ വധക്കേസിൽ പ്രതി ഷെറിന് ജയിൽ മോചനം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നൽകാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ഇളവ് നൽകുന്നത്. 2009 നവംബർ 8 നാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. ഭാസ്കര കാരണവരുടെ മകൻ്റെ ഭാര്യയായിരുന്നു ഷെറിൻ.

കേസിലെ ഒന്നാം പ്രതിയായിരുന്നു ഷെറിൻ. മോഷണത്തെ തുടർ‌ന്നുണ്ടായ കൊലപാതകമെന്ന് ആദ്യം കരുതിയ കേസിലാണ് മരുമകളായ ഷെറിൻ പിടിയിലായത്. ഷെറിനും കാമുകനും ചേർന്ന് അമേരിക്കൻ മലയാളിയായ ഭാസ്കര കാരണവരെ കൊല്ലുകയായിരുന്നു.
ഭാസ്കര കാരണവര്‍ തന്റെ വഴി വിട്ട ബന്ധം കണ്ടെത്തിയതിനെ തുടർന്നായിരുന്നു കൊലപാതകം.
വേലിക്കര അതിവേഗ കോടതിയാണ് ജീവപര്യന്തം ശിക്ഷയ്‌ക്ക് വിധിച്ചത്. ഈ ഉത്തരവ് ഷെറിന്‍റെ അപ്പീല്‍ തള്ളി ഹൈക്കോടതിയും സുപ്രിംകോടതിയും ശരി വെച്ചു.

കേസിൽ ഷെറിൻ നൽകിയ മൊഴി തന്നെയാണ് വഴിത്തിരിവായത്. ചോദ്യം ചെയ്യലിൽ ഷെറിനാണ് വീടിന്റെ മുകൾനിലയിൽ ഒരു സ്ലൈഡിങ് ജനാലയുണ്ടെന്നും അതുവഴി പുറത്തു നിന്നൊരാൾക്ക് അകത്തേക്ക് കയറാമെന്നും മൊഴി നൽകിയത്. ഇതിനിടെ ഷെറിന്റെ ഫോൺ കോൾപട്ടിക എടുത്തപ്പോൾ ഒരു നമ്പരിലേക്കു 55 കോളുകൾ പോയതായി കണ്ടെത്തി. രണ്ടാംപ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു അത്. കൊല്ലപ്പെട്ട ഭാസ്കര കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയിൽ കാണപ്പെട്ട വലതു തള്ളവിരലിന്റെ പാട് ബാസിത് അലിയുടേതാണെന്ന് പിന്നീട് തെളിഞ്ഞു. ഒരുമിച്ച ജീവിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഷെറിനും ബാസിത് അലിയും. ഇതിനിടെയായിരുന്നു കൊലപാകം