ഒരിഞ്ച് പിന്നോട്ടില്ല; ഹണി വിഷയത്തില്‍ താന്‍ നടത്തുന്നത് പുരുഷന്മാർക്ക് വേണ്ടിയുള്ള പോരാട്ടമെന്ന് രാഹുൽ ഈശ്വർ

തിരുവനന്തപുരം: രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് നല്‍കിയ അപകീര്‍ത്തി പരാതിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍. ഏത് കേസ് വന്നാലും ഒരിഞ്ച് പിന്നോട്ട് പോകില്ലെന്നും സ്ത്രീകളുടെ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും രാഹുല്‍ പറഞ്ഞു. പുരുഷന്മാര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള നിലപാടും പോരാട്ടവുമാണ് താന്‍ നടത്തുന്നതെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു

” ഹണിറോസിനെ വിമര്‍ശിക്കരുതെന്ന് പറയുന്നതില്‍ ന്യായമില്ല. ബോബി ചെമ്മണ്ണൂരിന്റെ പരാമര്‍ശം തെറ്റാണെന്നും മാപ്പ് പറയണമെന്നും ആദ്യം പറഞ്ഞയാളാണ് താന്‍. തനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളയാളാണ് ബോബി ചെമ്മണ്ണൂര്‍. അദ്ദേഹം ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിന് ആളുകളെ രക്ഷിച്ചിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിന്റെ നന്മകള്‍കൊണ്ട് നമ്മള്‍ അദ്ദേഹത്തിന്റെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളെ അംഗീകരിക്കരുത്. എന്നാല്‍ ദ്വയാര്‍ത്ഥ പ്രയോഗം കൊണ്ട് ബോബി നാടിനും ജനങ്ങള്‍ക്കും ചെയ്ത സേവനങ്ങളെ മറക്കരുത്. ” – രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി

അതേ സമയം ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വറിന്റെ വാദം. ഹണി റോസിന്റെ വസ്ത്ര ധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് ചെയ്തത്. സൈബര്‍ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ല. ആര്‍ക്കെതിരെയും സൈബര്‍ അധിക്ഷേപം പാടില്ല എന്നാണ് തന്റെ നിലപാട് എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വര്‍ പറയുന്നു