കോഴിക്കോട് വടകരയിൽ കാരവനിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രത്യേക പരിശോധനയ്ക്ക് ഒരുങ്ങി അന്വേഷണസംഘം. കാര്‍ബണ്‍ മോണോക്സൈഡ് കാരവനിൽ എത്തിയത് എങ്ങനെയെന്ന് കണ്ടെത്തുകയാണ് സംയുക്ത പരിശോധനയുടെ ലക്ഷ്യമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നാളെ രാവിലെയാണ് പരിശോധന നടത്തുക. എൻഐടി വിദഗ്‌ധര്‍, പോലീസ്, ഫൊറൻസിക്, സയൻ്റിഫിക് , കാരവൻ നിർമാണ കമ്പനി സാങ്കേതിക വിദഗ്ധർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. രണ്ട് യുവാക്കളുടെ മരണം ഉറങ്ങവേ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്.
മലപ്പുറം വണ്ടൂർ സ്വദേശി മനോജ്, പറശേരി സ്വദേശി ജോയൽ എന്നിവരെയാണ് കാരവനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറായിരുന്നു മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ. തിരക്കേറിയ റോഡിനു സമീപം വണ്ടി ഏറെ നേരെ നിർത്തിയിട്ടത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പൊലീസിനെ അറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.