പുതുവത്സരത്തില്‍ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം; അനുമതി നൽകി ഹൈക്കോടതി

കൊച്ചി ; പുതുവത്സരാഘോഷത്തില്‍ കൊച്ചിയില്‍ ഇക്കുറി രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാനുള്ള അനുമതി നൽകി ഹൈക്കോടതി. ഫോർട്ട് കൊച്ചിയിലും വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാനാണ് ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകിയിരിക്കുന്നത്. പാപ്പാഞ്ഞിക്ക് ചുറ്റും 72 അടി ദൂരത്തിൽ സുരക്ഷാ വേലി വേണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. നാൽപത് അടിയിലാണ് നിലവിൽ സുരക്ഷാ വേലി ഒരുക്കിയിരിക്കുന്നത്. ഇത് 72 അടി ആക്കി മാറ്റാനാണ് ഹൈക്കോടതി ഉത്തരവ്. വലിയ പാപ്പാഞ്ഞിയെ കത്തിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ കൂടി നില്‍ക്കുന്നവരുടെ ദേഹത്ത് വീഴുന്നത് ഒഴിവാകുക ലക്ഷ്യമിട്ടാണ് ഈ നിര്‍ദേശം.

നേരത്തെ സുരക്ഷാ പ്രശ്നം ചൂണ്ടിക്കാണിച്ച് വെളി ഗ്രൗണ്ടിൽ ഗാലാഡി ഫോർട്ട് കൊച്ചി ക്ലബ്ബ് സ്ഥാപിച്ച പാപ്പാഞ്ഞിയെ നീക്കം ചെയ്യാൻ പോലീസ് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ലബ്ബ് ഹൈക്കോടതിയെ സമീപിച്ചത്.
കൊച്ചിക്കാരുടെ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങളിൽ പ്രധാനമാണ് പാപ്പാഞ്ഞിയെ കത്തിക്കൽ പരിപാടി. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് കാർണിവലിനോട് അനുബന്ധിച്ച് ലോക പ്രശസ്തമായ ഈ ചടങ്ങ് നടക്കുന്നത്. അതേ സമയം പരേഡ് ഗ്രൗണ്ടിൽ നിന്ന് വെറും രണ്ട് കിലോമീറ്റർ അകലെയുള്ള വെളി ഗ്രൗണ്ടില്‍ ഗാലാഡി ക്ലബ്ബ് തങ്ങളുടെ പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഒരുക്കിയിരുന്നു. ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന കാർണിവൽ ആഘോഷങ്ങൾക്ക് പുറമേ ചുറ്റുവട്ടത്ത് തന്നെ സ്വകാര്യ ക്ലബ്ബ് നടത്തുന്ന പാപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങിന് മതിയായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നത് സാധ്യമല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഗാലാഡി ക്ലബ്ബിന് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ നോട്ടീസ് നൽകിയത്. ഇതിനെതിരെയാണ് ക്ളബ് കോടതിയെ സമീപിച്ചത്. കോടതി വിധി അനുകൂലമായതോടെ പുതുവത്സരത്തില്‍ കൊച്ചിയില്‍ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കും