മലയാളത്തിന്റെ അമ്മമുഖം മീനാ ഗണേഷിന് വിട.. നാടകത്തില്‍ നിന്ന് സിനിമയിലെത്തി ജന പ്രിയ നടിയായി

അമ്മ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് അന്തരിച്ച
മീനാ ഗണേഷ്.
81 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1976 മുതൽ സിനിമ സീരിയൽ രംഗത്ത് സജീവമായിരുന്നു മീന ഗണേഷ്. പത്തൊന്‍പതാമത്തെ വയസില്‍ നാടകത്തില്‍ നിന്ന് സിനിമയിലെത്തിയ മീന പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. എസ്എൽ പുരം സൂര്യ സോമ, കായംകുളം കേരള തിയറ്റേഴ്സ്, തൃശൂർ ചിന്മയി തുടങ്ങി കേരളത്തിലെ വിവിധ നാടക സമിതികളുടെ നാടകത്തില്‍ മീന പ്രവര്‍ത്തിച്ചിട്ടുണ്ട്. നാടക രംഗത്ത് നിരവധി പുരസ്കാരങ്ങളും നേടിയിരുന്നു

നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച മീന മികച്ച സ്വഭാവ നടിയ്ക്കുള്ള അംഗീകാരവും നേടിയിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, മിഴി രണ്ടിലും, മീശ മാധവൻ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളിലൂടെ മീന ഗണേഷ് സ്വതസിദ്ധമായ അഭിനയ ശൈലി ഊട്ടി ഉറപ്പിച്ചു. നന്ദനം, കരുമാടികുട്ടന്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷം ശ്രദ്ധേയമായിരുന്നു
5 വര്‍ഷം മുന്‍പ് മീനയ്ക്ക് പക്ഷാഘാതം വന്നിരുന്നു. കാലിന് വയ്യാതെ വന്നതോടെയാണ് അഭിനയരംഗത്ത് നിന്ന് താൽക്കാലികമായി മീന ഗണേഷ് ഇടവേളയെടുത്തത്. ആദ്യ സിനിമ പിഎ ബക്കറിന്‍റെ മണി മുഴക്കം ആയിരുന്നു. നാടക രംഗത്തെ പരിചയമാണ് എ എന്‍ ഗണേഷുമായുള്ള വിവാഹത്തില്‍ എത്തിയത്

ഇടക്കാലത്ത് മകൻ ചെയ്ത ക്രൂര പീഡനങ്ങള്‍ തുറന്നു പറഞ്ഞു മീന രംഗത്ത് എത്തിയിരുന്നു. താൻ നേടിയതെല്ലാം തനിക്ക് നഷ്ട്ടപ്പെട്ടെന്നും മകന്‍ തെണ്ടാൻ പോകാൻ പറഞ്ഞെന്നും
മകനിൽ നിന്ന് ഗാർഹിക പീഡനം ഏൽക്കേണ്ടി വന്നെന്നും താരം വെളിപ്പെടുത്തിയിരുന്നു
സംവിധായകന്‍ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കൾ. സംസ്കാരം ഇന്ന് വൈകീട്ട് ഷോര്‍ണൂര്‍ ശാന്തി തീരത്ത് നടക്കും