സ്വയം നിറയൊഴിച്ച് മരിച്ച വിനീത് മേലുദ്യോഗസ്ഥരില്‍ നിന്ന് നേരിട്ടത് കടുത്ത മാനസിക സംഘർഷം; ബന്ധുവിന് അയച്ച കുറിപ്പ് പുറത്ത്

മലപ്പുറം ; ജോലി സമ്മർദ്ദം കാരണം കടുത്ത മാനസിക സംഘർഷത്തെ തുടര്‍ന്നാണ് അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിലെ ഹവിൽദാർ വിനീത് ആത്മഹത്യ ചെയ്തതെന്ന് സൂചന. കൽപ്പറ്റ ചെങ്ങഴിമ്മൽ വീട്ടിലാണ് വിനീതിനെ കഴിഞ്ഞ ദിവസം രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വയം വെടിയുതിർത്തതാണ് മരിച്ചത്. വിനീത് ശാരീരിക ക്ഷമതാ പരിശോധനയുടെ ഭാഗമായ ഓട്ട മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ, മേലുദ്യോഗസ്ഥർ കടുത്ത ശിക്ഷ നൽകിയിരുന്നു. ഇതും, ഗർഭിണിയായ ഭാര്യയെ പരിചരിക്കാൻ അവധി നൽകാത്തതുമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

ജോലി സമ്മർദ്ദം കാരണം താൻ നേരിടുന്ന പ്രശ്നങ്ങള്‍ സൂചിപ്പിച്ച് വിനീത് ബന്ധുവിന് ഒരു കുറിപ്പ് നൽകിയിരുന്നു. ഈ
കുറിപ്പ് തന്റെ രണ്ട് സുഹൃത്തുക്കളെയും, ട്രെയിനിങ്ങിന്റെ ചുമതലയുള്ള അജിത് കുമാർ എന്ന ഉദ്യോഗസ്ഥനെയും കാണിക്കണമെന്നും വിനീത് ആവശ്യപ്പെടുന്നുണ്ട്. ഓട്ടത്തിന്റെ സമയം വർധിപ്പിക്കണമെന്നും ചിലർ ചതിച്ചുവെന്നും, പണി കൊടുക്കുന്നവരെ മാറ്റാൻ പറയണമെന്നും കുറിപ്പില്‍ പറയുന്നു.

മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പില്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്നതെന്ന് ആരോപണമുണ്ട്. നേരത്തെ ഒരു വനിതാ കമാൻഡോ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഒരു കമാൻഡോ ജോലി സമ്മർദ്ദം കാരണം ക്യാമ്പ് വിട്ട് പോവുകയും ചെയ്തിരുന്നു.