കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ വെല്ലുവിളിയുമായി കാഞ്ഞങ്ങാട് ഡിവൈ.എസ് പി ബാബു പെരിങ്ങോത്ത്. തനിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ച ഡിവൈഎഫ്ഐ തന്‍റെ തീവ്രവാദ ബന്ധം തെളിയിക്കണമെന്ന് ഡിവൈ.എസ്.പി ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ആരോപിച്ച കാര്യങ്ങൾ തെളിവ് സഹിതം പുറത്ത് വിടണം.ജനുവരി 11നുള്ളിൽ ഡിവൈഎഫ്ഐയുടെ വിശദീകരണം കിട്ടിയില്ലെങ്കിൽ ഈ നിമിഷം വരെ എതിർത്ത മറ്റൊരു ചിന്തയിലേക്ക് കുടുംബം ഉൾപ്പടെ മാറുമെന്ന് ബാബു പെരിങ്ങോത്ത്
വ്യക്തമാക്കി. ഒരു സുഹൃത്തിന് അയച്ച വാട്സ് ആപ്പ് സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്
‘കഴിഞ്ഞ കുറച്ച് കാലങ്ങളായി സാമ്പത്തികമായി എത്ര മാത്രം ബുദ്ധിമുട്ടിയാണ് കടന്നു പോകുന്നത് എന്ന് എൻ്റെ ഭാര്യ പറയും. എന്നെ മർദ്ദകൻ എന്നോ തെമ്മാടി എന്നോ നാറി എന്നോ വിളിച്ചോട്ടെ, ഞാൻ സഹിക്കും. പക്ഷെ ഈ ആരോപണങ്ങൾ സഹിക്കില്ല’ – വാട്സ് ആപ് സന്ദേശത്തില്‍ ബാബു പെരിങ്ങേത്ത് പറയുന്നു
ബാബു പെരിങ്ങേത്ത് തീവ്രവാദ ഗ്രൂപ്പിൽ നിന്ന് പണം വാങ്ങിയെന്നായിരുന്നു ഡിവൈഎഫ് ഐ കാസർകോട് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് കഴിഞ്ഞ ദിവസം ആരോപിച്ചത്. ഇതില്‍ ജില്ലാ സെക്രട്ടറി വിശദീകരണം നൽകിയില്ലെങ്കിൽ ഇതുവ രെ വിശ്വസിച്ചിരുന്ന ചിന്തകളിൽ നിന്ന് ഇറങ്ങി പോകുമെന്നും എല്ലാ തരത്തിലുള്ള പാർട്ടി കൂറും വിടാൻ കുടുംബം മാനസികമായി തയ്യാറെടുത്തെന്നുമാണ് ഡിവൈ. എസ് പി ബാബു പെരിങ്ങോത്ത് സന്ദേശത്തിലൂടെ വ്യക്തമാക്കുന്നത്